SignIn
Kerala Kaumudi Online
Friday, 19 April 2024 4.23 PM IST

എനിക്കെതിരായ പരാതിക്കാർ രാഷ്ട്രീയ ക്രിമിനലുകളുടെ കരുക്കൾ: ജി. സുധാകരൻ

g-sudhakaran

തിരുവനന്തപുരം. പൊലീസിൽ പരാതി നൽകിയ തന്റെ മുൻ പേഴ്സണൽ സ്റ്റാഫംഗവും ഭാര്യയും ആലപ്പുഴയിലെ രാഷ്ട്രീയ ക്രിമിനലുകൾ തനിക്കെതിരെ ഉപയോഗിക്കുന്ന കരുക്കളാണെന്ന് കേരളകൗമുദിയുമായുള്ള പ്രത്യേക അഭിമുഖത്തിൽ മന്ത്രി ജി.സുധാകരൻ പറഞ്ഞു.

'പൊളിറ്റിക്കൽ ക്രിമിനലുകൾ ആലപ്പുഴയിൽ എനിക്കു പിന്നാലെയുണ്ട്.സ്ത്രീത്വത്തെ അപമാനിച്ചതായി പറയുന്ന ആ സ്ത്രീയോട് ഞാൻ സംസാരിച്ചിട്ടില്ല. വാദിയും പ്രതിയും അവർ തന്നെയാവുകയാണ്.അവരോട് സഹതാപമേയുള്ളു. എന്തിനാണീ കള്ളക്കേസ് കൊടുത്തത് ?.വലിയ ശിഷ്യസമ്പത്തുള്ള മാന്യയായ എന്റെ ഭാര്യയെ ഈ കേസിലേക്ക് എന്തിന് വലിച്ചിഴച്ചു ?. എന്നെയും എന്റെ ഭാര്യയേയും ശിക്ഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. എന്റെ ഭാര്യ അവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങൾ പരാതി നൽകിയാലത് ക്രിമിനൽ സ്വഭാവമുള്ള മാനനഷ്ടക്കേസായി മാറും. പക്ഷേ അവർ ക്രിമിനലുകളുടെ കൈയ്യിലെ ഇരകളായതിനാൽ പരാതി നൽകുന്നില്ല.പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ പരാതിക്കാരൻ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പാർട്ടിക്കല്ല, പൊലീസിനാണ് പരാതി നൽകിയത്.ആ ഒറ്റക്കാര്യം പോരേ ഇതിന്റെ പിന്നിലെ ഗൂഢവും നിന്ദ്യവുമായ ലക്ഷ്യം തിരിച്ചറിയാൻ". സുധാകരൻ വിശദീകരിച്ചു.

 പിരിച്ചുവിട്ടതിന്റെ കാരണം

പാർട്ടി അമ്പലപ്പുഴ ഏരിയ സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അയാളെ നിയമിച്ചത്. അന്നയാളെ എന്റെ ഒൗദ്യാഗിക വസതിയിലാണ് താമസിപ്പിച്ചിരുന്നത്. എന്റെ ഭാര്യ ഭക്ഷണം വിളമ്പിക്കൊടുത്തിട്ടുണ്ട്. വിവാഹക്കാര്യം എന്നോട് പറ‌ഞ്ഞിരുന്നില്ല. പാർട്ടി സഖാവ് കല്യാണം കഴിച്ചാൽ താമസിക്കുന്ന വീട്ടിലെ മന്ത്രിയോടെങ്കിലും പറയേണ്ടേ. ആ കുട്ടിയെ വിളിച്ചിട്ട് അയാളുടെ ബന്ധുവിന്റെ വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. അത് ഞാനറിഞ്ഞിരുന്നില്ല. ആ പെൺകുട്ടിയുടെ അമ്മ എന്നെ ഫോണിൽ വിളിച്ച്, മന്ത്രിയുടെ അറിവോടെ കൊണ്ടുപോയതാണെന്ന് പറ‌ഞ്ഞു. അപ്പോഴാണ് ഞാൻ വിവരങ്ങൾ തിരക്കിയത്. ശരിയാണെന്നറിഞ്ഞപ്പോൾ അയാളെ ഞാൻ വിളിച്ചു. കല്യാണം പാർട്ടി തന്നെ നടത്തിത്തരും. രണ്ടാഴ്ച സാവകാശം നൽകാൻ പറ‌ഞ്ഞു. എന്നാൽ അവർ സമ്മതിക്കുന്നില്ലെന്നായിരുന്നു മറുപടി. ആ വിവരം ഞാൻ ആ അമ്മയെ വിളിച്ചറിയിച്ചു. അല്ലാതെ പിടിച്ചുവച്ചിരിക്കുകയാണെന്ന് പറഞ്ഞിട്ടില്ല. അവർ വിവാഹം കഴിച്ചപ്പോൾ വ്യത്യസ്ത ജാതിക്കാരായതിനാൽ ജാതി പറ‌ഞ്ഞ് അധിക്ഷേപിച്ചെന്നും ആരോപിക്കുന്നു. എന്നെക്കുറിച്ച് അറിയാവുന്നവർ അതു വിശ്വസിക്കുമോ..?- സുധാകരൻ ചോദിച്ചു. പെഴ്സണൽ സ്റ്റാഫിൽ നിന്നൊഴിവാക്കിയതിന് ഇതുമായി ബന്ധമില്ല. ഏഴുമാസത്തിനിടയിൽ 27 ദിവസം മാത്രമാണ് അയാൾ ജോലിക്കുവന്നത്. ശമ്പളവും വാങ്ങി. ഈ കാരണത്താൽ നടപടി ക്രമങ്ങൾ പാലിച്ചുതന്നെ ഒഴിവാക്കുകയായിരുന്നു. അതിന്റെ വിരോധമാണോയെന്നറിയില്ല.

 മുഖ്യമന്ത്രി വിളിച്ചു

അഞ്ചു ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ച് വിവരങ്ങൾ തിരക്കി. പാർട്ടി ജില്ലാ സെക്രട്ടറി നാസർ അവരുടെ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞിട്ടുമുണ്ട്. എന്നെ തകർക്കാൻ നോക്കുന്നതിലൂടെ പാർട്ടിയെ തകർക്കാനാണ് ശ്രമിക്കുന്നത്.

 ക്രിമിനലുകളുടെ നുഴഞ്ഞുകയറ്റം

എല്ലാ രാഷ്ട്രീയ കക്ഷികളിലും ക്രിമിനലുകൾ നുഴ‌ഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ട്. ഇടതുപക്ഷത്തും വരാം. എനിക്ക് സീറ്റ് കിട്ടാതിരുന്നപ്പോൾ മദ്യസത്ക്കാരം നടത്തി ആഘോഷിച്ചത് ഹരിപ്പാട്ടായിരുന്നു. അതിൽ ഒരു പാർട്ടിക്കാരനുമുണ്ടായിരുന്നെന്നു പറ‌ഞ്ഞത് അവിടത്തെ പാർട്ടിക്കാരാണ്. ആലപ്പുഴയിലേത് വിഭാഗീയതയല്ല. പ്രാദേശിക തലത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളിലുമുള്ള ക്രിമിനലുകൾ എന്നും രാത്രി യോഗം ചേരും. കാശുണ്ടാക്കും. പരസ്പരം കാശു കൊടുക്കും. മന്ത്രിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് പരാതി നൽകാതെ തന്നെ പൊലീസിന് അന്വേഷിക്കാവുന്നതാണ്- സുധാകരൻ പറ‌ഞ്ഞു. ഈ അഭിമുഖത്തിന്റെ പൂർണ്ണ രൂപം ഇന്ന് വൈകിട്ട് 5 ന് കൗമുദി ടിവി സംപ്രേക്ഷണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: G SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.