പുനലൂർ: മദ്യലഹരിയിൽ ഓട്ടോ ഡ്രൈവറായ സുഹൃത്തിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സംഭവ സ്ഥലത്തും ലോഡ്ജിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
പുനലൂർ ചെമ്മന്തൂർ അംബിക ലോഡ്ജിൽ വാടകയ്ക്ക് താമസിക്കുന്ന ചെമ്മന്തൂർ പകിടിയിൽ ചരുവിള വീട്ടിൽ സുരേഷാണ് (46) ചെമ്മന്തൂർ മുരുകൻ കോവിൽ സന്തോഷ് ഭവനിൽ സനിലിനെ (39) കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 7.30 ഓടെ ദേശീയപാതയിൽ നിന്ന് നരിക്കല്ലിലേക്ക് തിരിയുന്ന റോഡിലായിരുന്നു സംഭവം. തുടർന്ന് അംബിക ലോഡ്ജിലെത്തി സ്ഥലം വിടാൻ ശ്രമിക്കുന്നതിനിടെ സുരേഷിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സുരേഷിന്റെ വാഹനം പണിയാൻ സനിലിനോട് പണം വായ്പയായി ചോദിച്ചിരുന്നെന്നും ഇത് നൽകാതിരുന്നതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പുനലൂർ സി.ഐ രാഗേഷ് പറഞ്ഞു. സംഭവ ദിവസം പണം നൽകാമെന്ന് സനിൽ സമ്മതിച്ചിരുന്നെങ്കിലും തുക ലഭിക്കാത്തതിനെ തുടർന്ന് റോഡിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ലോഡ്ജിലെത്തി വെട്ടുകത്തിയുമായി തിരികെയെത്തി സനിലിന്റെ കഴുത്തിൽ വെട്ടുകായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |