പെരിന്തൽമണ്ണ: തിരൂർക്കാട് ജിംനേഷ്യത്തിൽ വച്ച് പട്ടിക്കാട് സ്വദേശി അഫ്സൽ, സഹോദരൻ ഷെഫീഖ് എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ആറംഗസംഘം അറസ്റ്റിൽ. തിരൂർക്കാട് നെല്ലിപ്പറമ്പ് സ്വദേശി പുതിയങ്ങാടി അസ്ബാഹ് എന്ന കുട്ടാപ്പു (26), വലമ്പൂർ സ്വദേശികളായ കലംപറമ്പിൽ മുഹമ്മദ് മുർഷിദ് (25), പണിക്കർകുന്നിൽ മുഹമ്മദ് ആദിൽ(23), അങ്ങാടിപ്പുറം പുത്തനങ്ങാടി വൈലോങ്ങര സ്വദേശികളായ ആലിക്കൽ ആസിഫ് (27), ആലിക്കൽ മുഹമ്മദ് നിസാർ (29), തച്ചുപറമ്പൻ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം. തിരൂർക്കാട് ജിംനേഷ്യത്തിൽ വച്ച് യുവാവിനെയും സുഹൃത്തിനെയും പ്രതികൾ മുൻവൈരാഗ്യം വച്ച് വടിവാളുകൊണ്ടും ഇരുമ്പുപൈപ്പ് കൊണ്ടും അടിച്ചും വെട്ടിയും പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാൻ ജില്ല പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരാതിക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും പ്രതികളെ തിരിച്ചറിഞ്ഞു. ബാംഗ്ളൂരിൽ ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പ്രതികൾ നാട്ടിലെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതി അസ്ബാഹ് എന്ന കുട്ടാപ്പു കസ്റ്റഡിയിലായി. ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്തു. പ്രതികളുടെ പേരിൽ പെരിന്തൽമണ്ണ, മങ്കട, കൊളത്തൂർ പൊലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ട്. സ്ഥിരമായി ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്ന പ്രതികളുടെ പേരിൽ ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ എൻ.പ്രജീഷ് അറിയിച്ചു. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ എൻ.പ്രജീഷ്, എ.എസ്.ഐ ഷാഹുൽ ഹമീദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, പ്രശാന്ത് പയ്യനാട്, വിനോദ്, സീനിയർ വനിതാ സി.പി.ഒമാരായ ജയമണി, ബിന്ദു, സൈബർസെൽ ഉദ്യോഗസ്ഥരായ ബിജു, പ്രശോബ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |