പുന്നയൂർക്കുളം: പെരിയമ്പലത്ത് രണ്ട് യുവാക്കളെ ഓടിച്ചിട്ട് കിട്ടാത്തതിന്റെ രോഷത്തിൽ വയോധികനെ പൊലീസ് മുഖത്ത് അടിച്ചതായി പരാതി. പുന്നയൂർക്കുളം പെരിയമ്പലം സ്വദേശി തെക്കൂട്ട് സ്വാമി(71)യെ ആണ് പൊലീസ് മർദ്ദിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറേകാലോടെയാണ് സംഭവം.
ആരുമില്ലാത്ത സ്വന്തം വീട്ടിൽ തനിച്ച് താമസിക്കുന്നതിനിടെ വീട് പരിസരം അടിച്ചു വൃത്തിയാക്കുകയായിരുന്നു വയോധികൻ. ഈ സമയം പറമ്പിലൂടെ ആദ്യം രണ്ടു ചെറുപ്പക്കാർ ഓടിപ്പോകുകയും പിന്നീട് അവർക്ക് പിന്നാലെ രണ്ട് പൊലീസുകാർ എത്തുകയും ചെയ്തു. ചെറുപ്പക്കാർ എവിടേക്കാണ് പോയതെന്ന ചോദ്യത്തിന് അവർ പോയ ദിശ പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇവരെ പിൻതുടർന്ന പൊലീസിന് അവരെ പിടികൂടാനായില്ല. തിരിച്ച് വരുന്നതിനിടെ സ്വാമിയെ കണ്ട പൊലീസുകാർ മുറ്റത്തു നിറുത്തിയിട്ടിരുന്ന ബൈക്ക് ആരുടേതാണെന്ന് ചോദിച്ച് മുഖത്ത് അടിച്ചത്രെ. അടികൊണ്ട് സ്വാമി നിലത്ത് വീണെന്ന് പറയുന്നു. പൊലീസ് പോയതിനുശേഷം തൊട്ടടുത്ത പറമ്പിൽ കളിച്ചുകൊണ്ടിരിക്കുന്നവരോട് വിവരം പറഞ്ഞതനുസരിച്ച് സ്വാമിയുടെ മകനെ വിളിച്ചു വരുത്തി കവിളത്തും കണ്ണിനും നീരുവന്ന നിലയിലായ ഇദ്ദേഹത്തെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒമ്പത് വർഷം മുമ്പ് ഭാര്യ മരിച്ചതിന് ശേഷം സ്വാമി തനിച്ചാണ് വീട്ടിൽ കഴിയുന്നത്. മത്സ്യത്തൊഴിലാളിയായ ഇയാൾക്ക് ഇപ്പോൾ ശാരീരിക ബുദ്ധിമുട്ട് മൂലം ജോലിക്ക് പോകാനാകാത്ത അവസ്ഥയിലാണ്. മർദിച്ച പൊലീസുകാരനെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് സ്വാമിയുടെ ആവശ്യം. പൊലീസുകാർക്കെതിരെ സ്വാമി കുന്നംകുളം എ.സി.പിക്ക് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |