തിരുവനന്തപുരം: രസതന്ത്ര പഠനം പൊതുവെ എല്ലാവർക്കും ലളിതമല്ലെങ്കിലും പരീക്ഷ എങ്ങനെ ഏറ്റവും ലളിതമാക്കാമെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ഇന്നലെ നടന്ന എസ്.എസ്.എൽ.സി രസതന്ത്രം പരീക്ഷ. ഒഴിവാക്കിയ പാഠഭാഗങ്ങളിൽ നിന്ന് ഏതാനും ചോദ്യങ്ങൾ ഉണ്ടായതൊഴിച്ചാൽ ഫോക്കസ് ഏരിയയിൽ നിന്നാണ് മിക്കവാറും എല്ലാ ചോദ്യങ്ങളും.
ശരാശരിക്കാർക്കും അതിനും പിന്നിൽ നിൽക്കുന്നവർക്കും കൂടുതൽ പരിഗണന നൽകി, എല്ലാവർക്കും പരമാവധി മാർക്ക് നേടാൻ അവസരമൊരുക്കുന്ന ചോദ്യപേപ്പറായിരുന്നു . ഫസ്റ്റ് ബെൽ/ റിവിഷൻ ക്ലാസുകൾ നന്നായി ശ്രദ്ധിച്ചവർക്ക് വലിയ ആയാസമില്ലാതെ ഉയർന്ന മാർക്ക് നേടാം. മിക്ക ചോദ്യങ്ങൾക്കും ഒറ്റ വാക്ക് / വാചകം ഉത്തരങ്ങളായതിനാൽ എളുപ്പത്തിൽ എഴുതിത്തീർക്കാനും സാധിച്ചു.
വാതക നിയമവും മോൾ സങ്കൽപ്പവും എന്ന പാഠഭാഗത്തു നിന്നും ഗണിതക്രിയകളുള്ള ചോദ്യങ്ങൾ ചോദിച്ചില്ല. ഗണിതം ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് മാർക്ക് നഷ്ടപ്പെടുമോ എന്ന പേടി ഒഴിവായി. മോഡൽ പരീക്ഷയെക്കാൾ എളുപ്പമുള്ള ചോദ്യങ്ങളാണ് വന്നതെന്നും പൊതുവേ ബുദ്ധിമുട്ടുള്ള ഓർഗാനിക് കെമിസ്ട്രി പാഠത്തിൽ നിന്നും എളുപ്പമുള്ള ചോദ്യങ്ങൾ ചോദിച്ചെന്നും പത്താം ക്ലാസ് വിദ്യാർത്ഥി എൽജിൻ ജോജോ പറഞ്ഞു. 40 മാർക്കിന്റെ പരീക്ഷയ്ക്ക് 80 മാർക്കിന്റെ ചോദ്യങ്ങളുള്ളതിനാൽ നല്ല മാർക്ക് നേടാനാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.
കൊവിഡ് കാലത്ത് സ്കൂളിലെത്താൻ സാധിക്കാതിരുന്ന വിദ്യാർത്ഥികളെ ആശ്വസിപ്പിക്കുന്ന പരീക്ഷ. ആകെയുള്ള 32 ചോദ്യങ്ങളിൽ ഒരെണ്ണം മാത്രമേ സ്ഥിരം പാറ്റേണിൽ നിന്ന് മാറിനിന്നുള്ളൂ. ഭൂരിഭാഗം വിദ്യാർത്ഥികൾക്കും നല്ല മാർക്ക് ലഭിക്കും.- ജോഷി ബി. ജോൺ മണപ്പള്ളി
(കെമിസ്ട്രി ഫാക്കൽറ്റി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |