കോട്ടയം : ഡ്രൈവിംഗ് ടെസ്റ്റ് പൊടുന്നനെ നിറുത്തലാക്കിയതോടെ നിരാശയിലാണ് ജില്ലയിലെ ഡ്രൈവിംഗ് സ്കൂൾ ആശാന്മാർ. അവധിക്കാലമായതിനാൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കേണ്ടിയിരുന്നതാണ്. ലോക്ക് ഡൗണിന് ശേഷം മേഖല ക്ലച്ച് പടിച്ച് വരുന്നതിനിടെയാണ് പെട്ടെന്ന് ഡ്രൈവിംഗ് പരിശീലനങ്ങൾക്കും ടെസ്റ്റിനും നിയന്ത്രണമേർപ്പെടുത്തി കളക്ടറുടെ പ്രഖ്യാപനമെത്തിയത്. കഴിഞ്ഞ വർഷം, തുടക്കത്തിൽ ഒന്നര ആഴ്ചത്തേയ്ക്ക് നിയന്ത്രണമായിരുന്നെങ്കിലും ഡ്രൈവിംഗ് സ്കൂൾ മേഖല പുന:രാരംഭിച്ചപ്പോൾ ആറു മാസത്തോളമെടുത്തു. അതുവരെ വണ്ടിയുടെ സി.സി, നികുതി, ഓഫീസ് കെട്ടിട വാടക, സ്റ്റാഫിന്റെ ശമ്പളം തുടങ്ങിയ ചെലവുകൾ കൈയിൽ നിന്ന് മുടക്കേണ്ട അവസ്ഥയായിരുന്നു. സാധാരണ അവധിക്കാലത്തെ പോലെ നിന്ന് നിന്നു തിരിയാൻ നേരമില്ലാത്ത പോലെ ആളുകൾ ഡ്രൈവിംഗ് പഠിക്കാൻ എത്തിയപ്പോഴാണ് പെട്ടെന്ന് കളക്ടറുടെ ഉത്തരവ്. അനുകൂലമായ ഉത്തരവ് കളക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ നാനൂറോളം ഡ്രൈവിംഗ് ആശാന്മാർ.
400 ഡ്രൈവിംഗ് സ്‌കൂൾ
ജില്ലയിൽ നാനൂറ് ഡ്രൈവിംഗ് സ്‌കൂളുകളിലായി ആയിരത്തോളം ജീവനക്കാർ ഉപജീവനം തേടുന്നുണ്ട്. പെട്ടെന്ന് മേഖല സ്തംഭിക്കുന്നതോടെ ഇവരുടെ കുടുംബങ്ങളും ദുരിതത്തിലാണ്. വെറുതെ കിടന്ന് വാഹനങ്ങൾ കേടാകും. ജനുവരിയിൽ ഡ്രൈവിംഗ് പഠനം പൂർത്തിയായവരുടെ ടെസ്റ്റായിരുന്നു ഈമാസം നടക്കേണ്ടിയിരുന്നത്.
പ്രതിസന്ധിയിങ്ങനെ
വാഹനങ്ങളുടെ ലോൺ, മറ്റു ലോണുകൾ ഇവയെല്ലാം മുടങ്ങും
ഇരുചക്രവാഹനങ്ങൾ അടക്കം ഉപയോഗിക്കാതെ കേടാകും
ഡ്രൈവിംഗ് പരിശീലനം നേടിയവരുടെ ടച്ച് വിട്ടുപോകും
'' കൊവിഡ് പ്രതിസന്ധിയിലാണെങ്കിലും ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്നവരെ കഴുക്കുന്ന തീരുമാനമാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഞങ്ങളുമായി ഒരുകൂടി ആലോചയും നടത്തിയിട്ടില്ല.
എ.എം.ബിന്നു. ജില്ലാ സെക്രട്ടറി, ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |