ന്യൂഡൽഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച റഷ്യയുടെ സ്‌പുട്‌നിക് - വി (വെക്ടർ വാക്‌സിൻ) ഡോസുകളുടെ ആദ്യ ബാച്ച് മേയ് അവസാനത്തോടെ ലഭ്യമാക്കുമെന്ന് ഡോ.റെഡ്ഡീസ് ലബോറട്ടറീസ് വ്യക്തമാക്കി. ഇന്ത്യയിൽ സ്പുട്‌നിക് വാക്‌സിന്റെ നിർമ്മാണം ജൂലായിൽ തുടങ്ങാനായേക്കും. ആഗോളതലത്തിൽ ഡോസിന് പത്തു ഡോളർ (750 രൂപയോളം) ആണെങ്കിലും സ്പുട്‌നികിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഡോ.റെഡ്ഡീസ് അറിയിച്ചു.
ഏപ്രിൽ 13നാണ് സ്‌പുട്നികിന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി ലഭിച്ചത്.
ഡോ.റെഡ്ഡീസ് ആണ് ഇന്ത്യയിൽ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. പത്തുകോടി ഡോസ് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി ഡോ.റെഡ്ഡീസ് കരാറുണ്ടാക്കിയിട്ടുണ്ട്.
ഹെട്രോ ബയോഫാർമ, ഗ്ലാൻഡ് ഫാർമ, വിർക്കോ ബയോടെക്ക്, പാനസിയ ബയോടെക്, സ്‌റ്റെലിസ് ബയോ ഫാർമ എന്നീ കമ്പനികളുമായും ഇന്ത്യയിൽ സ്പുട്നിക്ക് ഡോസ് നിർമ്മിക്കാൻ ആർ.ഡി.ഐ.എഫ് കരാറിലേർപ്പെട്ടിട്ടുണ്ട്. വർഷം 80 കോടി ഡോസ് വാക്സിൻ നിർമ്മിക്കുകയാണ് ലക്ഷ്യം.
ഇറക്കുമതി ചെയ്യുന്ന വാക്‌സിൻ ഡോസുകൾ സ്വകാര്യമാർക്കറ്റിലാണ് ലഭ്യമാകുക. ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചാൽ ഡോസിന്റെ വിലകുറയും. പൊതു, സ്വകാര്യ മാർക്കറ്റുകളിൽ ഒരുപോലെ ലഭ്യമാകും.
- ജി.വി പ്രസാദ്,
എം.ഡി, ഡോ.റെഡ്ഡീസ്
സ്പുട്നിക്- വി
വാക്സിൻ രണ്ടുതരത്തിൽ ലഭ്യമാണ്. ദ്രവ രൂപത്തിലും പൊടിരൂപത്തിലും.
ദ്രവരൂപത്തിലുള്ള വാക്സിൻ സൂക്ഷിക്കാനുള്ള താപനില മൈനസ് 18 ഡിഗ്രി സെൽഷ്യസ്. പൊടി രൂപത്തിൽ 2 മുതൽ 8 ഡിഗ്രി സെൽഷ്യസ്.
ഫലപ്രാപ്തി 91.6 ശതമാനം
രണ്ട് ഡോസ് വാക്സിൻ. ഡോസുകൾ തമ്മിലുള്ള ഇടവേള 21 ദിവസം.
ചെറിയ പനി, ക്ഷീണം തുടങ്ങിയ നേരിയ പാർശ്വഫലങ്ങൾ.
അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു ഡോസിന് 750 രൂപ.
വികസിപ്പിച്ചത് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സഹായത്തോടെ
ഗാമലേയ നാഷണൽ റിസർച്ച് സെന്റർ ഒഫ് എപിഡോമോളജി ആൻഡ് മൈക്രോബയോളജി.
2020 ആഗസ്റ്റ് 11ന് രജിസ്റ്റർ ചെയ്തു. ലോകത്ത് ആദ്യം രജിസ്റ്റർ ചെയ്ത വാക്സിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |