കാസർകോട്: വാക്‌സിനേഷൻ സംബന്ധമായ പ്രശ്നങ്ങൾക്കിടെ കാസർകോട് ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ കൊവിഡ് ടെസ്റ്റ് നടത്തുന്ന സ്വകാര്യ ഏജൻസിക്കെതിരെ ഗുരുതര പരാതി. ടെസ്റ്റിന്റെ ഫലം അഞ്ചാംദിവസം പോലും ഫലം കിട്ടുന്നില്ലെന്നും ഇതുമൂലം ശസ്ത്രക്രിയ ഉൾപ്പെടെ വൈകുന്നുവെന്നുമാണ് ആരോപണം.
സംസ്ഥാന സർക്കാരിന് കീഴിലെ കെ.എം.എസ്.സി.എൽ കരാർ നൽകിയ സ്പൈസ് ഹെൽത്ത് എന്ന ഏജൻസിക്കെതിരെയാണ് കാസർകോട്ടെ ആരോഗ്യപ്രവർത്തകരുൾപ്പെടെ പരാതി നൽകിയത്. മാർച്ച് 24 മുതൽ ജില്ലാ ആശുപത്രി ഉൾപ്പെടെ നാല് പ്രധാന കേന്ദ്രങ്ങളിൽ പരിശോധന നടത്തി ഫലം നൽകുന്നത് മൊബൈൽ ലബോറട്ടറിയുമായി എത്തിയ സ്പൈസ് ഹെൽത്ത് എന്ന ഏജൻസിയാണ്. സർക്കാരിൽ നിന്ന് ഓരോ ടെസ്റ്റിനും നിശ്ചിത തുകവാങ്ങിയാണ് പരിശോധന. എല്ലാ പരിശോധന കേന്ദ്രങ്ങൾക്ക് മുന്നിലും ഫലം ലഭ്യമാക്കാനുള്ള വാട്സ് ആപ് നമ്പർ വച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടാൽ ഒരു പ്രതികരണവുമില്ലെന്നാണ് പരാതി. സർക്കാർ പോർട്ടലിൽ ഫലം അപ് ലോഡ് ചെയ്യുന്നതും വൈകിയാണ്.ഇതുമൂലം അടിയന്തര ശസ്ത്രക്രിയകൾ പോലും വൈകുന്ന സാഹചര്യമുണ്ടെന്ന് ആരോഗ്യപ്രവർത്തകർ തന്നെ പറയുന്നു.
പ്രതിസന്ധി ടെസ്റ്റുകളുടെ എണ്ണം വർദ്ധിച്ചത് മൂലം
ദിവസവും ആയിരത്തിലധികം ടെസ്റ്റ് നടത്തുന്നുണ്ടെന്നും എല്ലാവർക്കും വാട്സ് ആപ് വഴി ഫലം നൽകൽ പ്രായോഗികമല്ലെന്നുമാണ് സ്പൈസ് ഹെൽത്ത് പ്രതിനിധികൾ പറയുന്നത്.
സ്റ്റാഫിന്റെ കുറവുണ്ടെന്നും പോസിറ്റിവിറ്റി നിരക്കും ടെസ്റ്റുകളുടെ എണ്ണവും കൂടിയതും പ്രതിസന്ധിയായെന്നും പരിഹാര നടപടികൾ സ്വീകരിക്കുമെന്നുമാണ് കമ്പനി ലാബ് ഇൻ ചാർജ്ജിന്റെ വിശദീകരണം. പരാതി കിട്ടിയിട്ടുണ്ടെന്നും ഉടൻ പരിഹാരമുണ്ടാക്കുമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
ടെസ്റ്റ് നടത്തിയിട്ടു ദിവസങ്ങൾ ആയി. ഇന്ന് വരൂ നാളെ വരൂ എന്ന് പറഞ്ഞു മടക്കുകയാണ്. ഇതുവരെയും റിസൾട്ട് കിട്ടിയില്ല. എന്താണ് കാരണം എന്ന് പറയുന്നുമില്ല. ഫലം അറിയാത്തതു കൊണ്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങാനും സാധിക്കുന്നില്ല. (കൊവിഡ് ടെസ്റ്റ് ചെയ്ത കാസർകോട് സ്വദേശി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |