മലപ്പുറം: കൊവിഡ് രണ്ടാംതരംഗത്തിന് പിന്നാലെ യാത്രക്കാരുടെ എണ്ണം തീർത്തും കുറഞ്ഞതോടെ ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ. റംസാനിൽ സാധാരണഗതിയിൽ യാത്രക്കാർ കുറയാറുണ്ടെങ്കിലും കൊവിഡ് രൂക്ഷമായതോടെ മിക്ക ബസുകൾക്കും ഡീസലടിക്കാൻ പോലും വരുമാനം ലഭിക്കുന്നില്ല. ഒരുമാസത്തെ നികുതി ഒന്നിച്ചാണ് നൽകേണ്ടത് എന്നതിനാൽ ഈമാസം അവസാനം വരെ നഷ്ടം സഹിച്ചും സർവീസ് മുന്നോട്ടുകൊണ്ടുപോവാനാണ് ബസ് ഉടമകളുടെ തീരുമാനം. തുടർന്ന് സർവീസ് താത്ക്കാലികമായി അവസാനിപ്പിക്കുന്നതിനുള്ള ജി ഫോം മോട്ടോർ വാഹന വകുപ്പിന് സമർപ്പിക്കും. ഇത് ജില്ലയിലെ യാത്രാ പ്രതിസന്ധി രൂക്ഷമാക്കും. സർവീസ് നിറുത്തുന്നതോടെ റൂട്ട് പെർമിറ്റിലും സമയക്രമത്തിലും മാറ്റം വരുന്നതിനൊപ്പം സ്ഥിരം യാത്രക്കാരെ നഷ്ടപ്പെടും എന്നതാണ് ഉടമകളുടെ ആശങ്ക. നിലവിൽ വൈകിട്ട് ഏഴിന് ശേഷം മിക്ക ബസുകളും സർവീസ് നടത്തുന്നില്ല. മറ്റ് യാത്രാ സംവിധാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
ലോക്ക് ഡൗണിന് ശേഷം ഫെബ്രുവരിയോടെ ബസ് മേഖല കൂടുതൽ ഉണർവിലെത്തിയിരുന്നു. യാത്രക്കാർ കൂടിയതോടെ വരുമാനവും വർദ്ധിച്ചു. രണ്ടാംതരംഗത്തോടെ ബസിൽ അത്യാവശ്യക്കാരും സ്ഥിരം യാത്രക്കാരും മാത്രമാണുള്ളത്. ആളുകളെ നിറുത്തി യാത്ര ചെയ്യിപ്പിക്കരുതെന്ന നിർദ്ദേശവുമുണ്ട്. രാവിലെ എട്ട് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ 5.30 വരെയുമാണ് യാത്രക്കാർ കൂടുതലായി ഉണ്ടായിരുന്നത്. മറ്റ് സമയങ്ങളിൽ സീറ്റ് കാലിയായി ഓടേണ്ട അവസ്ഥയിലായിരുന്നു.
ഓടിയാലും നഷ്ടം
വഴിക്കടവ് - തിരൂർ റൂട്ടിലോടുന്ന പിക്‌നിക് ബസിന്റെ സർവീസ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. രണ്ടാഴ്ച്ച ഓടിയിട്ടും ഇന്ധന പമ്പിൽ നല്ലൊരു തുക കടമായത് മാത്രമാണ് മിച്ചമെന്ന് ഉടമ പറയുന്നു. ഒരുദിവസം 280 കിലോമീറ്റർ ഓടുന്ന ബസിന് 80നും 90നും ഇടയിൽ ലിറ്റർ ഡീസലടിക്കണം. ഈ ഇനത്തിൽ മാത്രം 7,500ഓളം രൂപ ചെലവാകും. വിദ്യാലയങ്ങൾ തുറന്ന ശേഷം ബസിൽ മൂന്ന് ജീവനക്കാരുണ്ട്. ഇവർക്ക് ബത്ത ഇനത്തിൽ 2,500 രൂപയും വേണം. 10,000 രൂപയിലധികം ചെലവ് വരുമ്പോൾ മിക്ക ദിവസങ്ങളിലും കളക്‌ഷനായി ലഭിച്ചത് 8,000 രൂപയിൽ താഴെ. സമാനമായ സ്ഥിതിയാണ് പല ബസുകളുടേതും.
മേയിൽ ജില്ലയിൽ നല്ലൊരു പങ്ക് ബസുകളും സർവീസ് അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. ആളുകളെ നിറുത്തി യാത്ര ചെയ്യിപ്പിക്കരുതെന്ന സർക്കാർ നിർദ്ദേശത്തിന് എതിരല്ല. ഇതുവഴിയുണ്ടാവുന്ന നഷ്ടം നികത്താൻ ബസ് ചാർജ്ജ് വർദ്ധിപ്പിക്കണം. കൊവിഡ് പ്രതിസന്ധി തീരുംവരെ എങ്കിലും വിദ്യാർത്ഥികളുടേത് പകുതി ചാർജ്ജാക്കി മാറ്റണം.
ഹംസ എരിക്കുന്നൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |