ഇരിക്കൂർ: സ്ഥാനാർത്ഥി നിർണയവുമായി ഇരിക്കൂർ കോൺഗ്രസിലുണ്ടായ തർക്കം പുതിയ ഗ്രൂപ്പ് പോരിന് വഴി തുറക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറിയും എ ഗ്രൂപ്പ് നേതാവുമായ സോണി സെബാസ്റ്റ്യനെ സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപിച്ചത് പൊലീസ് അന്വേഷണം വരെ എത്തിയതോടെ യു.ഡി.എഫ് ജില്ലാ ചെയർമാനും ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവുമായ പി.ടി മാത്യു കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്ന വിഭാഗത്തിലേക്ക് ചെക്കേറിയതായാണ് വിവരം.
കെ.സി വേണുഗോപാലിന്റെ കണ്ണൂരിലുള്ള വസതിയിൽ ഇതിനകം രണ്ടുതവണ പി.ടി മാത്യു അദ്ദേഹവുമായി കൂടികാഴ്ച നടത്തിയിരുന്നു.ഇരിക്കൂറിൽ സിറ്റിംഗ് എം.എൽ.എ കെ.സി ജോസഫ് ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചപ്പോൾ ആ സ്ഥാനത്തേക്ക് പരിഗണിച്ചവരിൽ പി.ടി മാത്യുവും ഉണ്ടായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനായിരുന്നു മറ്റൊരാൾ. എ.ഗ്രൂപ്പിൽ സോണിയുടെ പേരിനായിരുന്നു മുൻതൂക്കം . സീനിയറായ തന്നെ തഴഞ്ഞതിലുള്ള നീരസം അന്നുതന്നെ പി.ടി മാത്യുവിനുണ്ടായിരുന്നു. ജില്ലയിലെ എ ഗ്രൂപ്പിനോട് ഉമ്മൻചാണ്ടി വേണ്ടത്ര പരിഗണന കാട്ടുന്നില്ലെ എന്ന പരാതിയും ഇദ്ദേഹമടക്കമുള്ളവർക്കുണ്ടായിരുന്നു. ഇരിക്കൂർ സീറ്റ് സംബന്ധിച്ച തർക്കത്തിൽ ഉമ്മൻചാണ്ടി എ ഗ്രൂപ്പിന് വേണ്ടി നിലകൊണ്ടില്ല എന്ന അഭിപ്രായവും ഭൂരിഭാഗം നേതാക്കൾക്കുമുണ്ട്. അതിനിടെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അഡ്വ. സോണി സെബാസ്റ്റ്യനെതിരെയുള്ള പ്രചരണം വിവാദമാകുന്നത്. ഇതിനു പിന്നിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യുവാണ് എന്ന് കണ്ടെത്തിയതോടെ എ ഗ്രൂപ്പിൽ രണ്ടുപേരും ഒന്നിച്ചുപോകാൻ കഴിയാത്ത അവസ്ഥയുടലെടുക്കുകയായിരുന്നു.
പൊലീസ് അന്വേഷണം തുടങ്ങി
ആലക്കോട്: കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനെ അപകീർത്തിപ്പെടുത്തുന്നതിന് ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉപയോഗിച്ചത് സംബന്ധിച്ച് ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് കരുതിയിരുന്ന അഡ്വ. സോണി സെബാസ്റ്റ്യനെ രണ്ടു പതിറ്റാണ്ട് മുമ്പ് പ്രചരിച്ച കൊപ്ര സംഭരണ അഴിമതിയുമായി ബന്ധപ്പെട്ട് കോടതി വിചാരണ നടത്താനിരിക്കുന്നതായും ഇത്തരമൊരാളെ സ്ഥാനാർത്ഥിയാക്കുന്നത് ദോഷകരമാകുമെന്നുമുള്ള ഫേസ് ബുക്ക് പോസ്റ്റിന്റെ ഉറവിടമന്വേഷിച്ച് സൈബർസെൽ നടത്തിയ അന്വേഷണവുമാണ് പുതിയ വിവാദങ്ങൾക്ക് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |