മിക്ക എ.ടി.എമ്മുകളിലും സാനിട്ടൈസർ ഇല്ല
ആലപ്പുഴ: കൊവിഡിന്റെ വ്യാപനത്തിന് വഴിയൊരുക്കാവുന്ന എ.ടി.എം കൗണ്ടറുകളിൽ പലതിലും സാനിട്ടൈസർ പോലുമില്ലാത്തത് ഭീഷണിയാവുന്നു. ബാങ്കിനോട് ചേർന്നുള്ള എ.ടി.എമ്മുകളിൽ ഉപഭോക്താക്കൾക്ക് സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ശ്രദ്ധ ബാങ്കുകൾ ഇപ്പോൾ കാട്ടുന്നില്ല.
ദിവസേന 1000ത്തോളം പേർ വരെ ഉപയോഗിക്കുന്ന എ.ടി.എമ്മുകളുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ കൊവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെ ബാങ്കുകൾ സ്വന്തം ചെലവിൽ സാനിട്ടൈസറുകൾ സ്ഥാപിച്ചിരുന്നു. അവയാണ് ഇപ്പോൾ പലേടത്തും അപ്രത്യക്ഷമായത്. ജാഗ്രതാ നിർദ്ദേശവുമായി പോസ്റ്ററുകളും എ.ടി.എം സെന്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ സാനിട്ടൈസറുകൾ തീരുന്ന മുറയ്ക്ക് നിറയ്ക്കാൻ ബാങ്ക് അധികൃതർ ശുഷ്‌കാന്തി കാട്ടിയിരുന്നു. എന്നാൽ, അടുത്തിടെയായി 80 ശതമാനം എടി.എമ്മുകളിലും ഒഴിഞ്ഞ കുപ്പി മാത്രമാണുള്ളത്.
എ.ടി.എം മെഷീനുകൾ ദിവസവും അണുവിമുക്തമാക്കുന്നത് ശ്രമകരമായ ദൗത്യമാണെന്നിരിക്കെ സാനിട്ടൈസറുകൾ കൂടി ഇല്ലാതാകുന്നതോടെ ഭീതി ഉയരുകയാണ്. കൈ കഴുകാൻ സാനിട്ടൈസറോ സോപ്പോ ഉപയോഗിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി അധികൃതർ എ.ടി.എമ്മുകൾ കണ്ടില്ലെന്നു നടിക്കുകയാണ്.
എ.ടി.എമ്മുകൾ റൂട്ട്മാപ്പിലും
കൊവിഡിന്റെ ആദ്യഘട്ട വ്യാപന സമയത്ത് രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കുമ്പോൾ ഇതിലൊക്കെ എ.ടി.എം സെന്ററുകളും ഉൾപ്പെട്ടിരുന്നു. സാമ്പത്തിക ബാദ്ധ്യത ഉണ്ടാവുമെന്നതിനാലാണ് ബാങ്കുകൾ സാനിട്ടൈസർ സ്ഥാപിക്കുന്നതിൽ നിന്ന് പിൻമാറിത്തുടങ്ങിയത്. ഉപഭോക്താക്കൾ ബാങ്കുകളിൽ വരുന്നത് നിരുത്സാഹപ്പെടുത്താനും ഡിജിറ്റൽ പണമിടപാട് നടത്തുന്നത് പ്രോത്സാഹിപ്പിക്കാനും ബാങ്ക് അധികൃതർ മുൻകൈ എടുത്തിരുന്നു. പക്ഷേ എ.ടി.എമ്മുകളുടെ കാര്യം മറക്കുകയാണ്.
വേണം ജാഗ്രത
ബാങ്ക്/ എ.ടി.എം ആണെങ്കിൽ അകലമിട്ടു നിര നിൽക്കണം
പ്രവേശിക്കുന്നതിന് മുമ്പ് സാനിട്ടൈസർ പുരട്ടണം
ഡോർ ഹാൻഡിൽ ഉപയോഗിച്ച ശേഷം കൈകൾ അണുവിമുക്തമാക്കണം
സ്വന്തം പേന കരുതണം
തിരിച്ചിറങ്ങിയ ശേഷവും കൈകൾ ശുദ്ധമാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |