താമരശ്ശേരി: കൂടരഞ്ഞി പൂവാറംതോട് തമ്പുരാൻകൊല്ലി ഭാഗത്ത് ഉൾവനത്തിൽ കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ മുഖ്യപ്രതിയടക്കം മൂന്നു പേർ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാർ മുമ്പാകെ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ മുഖ്യപ്രതി പൂവാറംതോട് കാക്യാനിയിൽ ജിൽസൻ (33), കൂടരഞ്ഞി മഞ്ഞക്കടവ് ആലയിൽ എ.ജെ ജയ്സൺ (54), പൂവാറംതോട് കയ്യാലക്കകത്ത് കെ.ജെ.വിനോജ് (33) എന്നിവരാണ് കീഴടങ്ങിയത്. തെളിവെടുപ്പിനിടെ മൂന്നു പ്രതികളിൽ നിന്നു തോക്കിൻതിരകൾ, ഹെഡ് ലൈറ്റുകൾ തുടങ്ങിയവ കണ്ടെടുത്തു. പ്രതികളെ താമരശ്ശേരി രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.
കാട്ടിൽ വേട്ടയാടിയവരെ പിടികൂടാൻ നേരത്തെ ഫോറസ്റ്റ് സംഘമെത്തിയപ്പോൾ പന്നിഫാമുകളുടെ സംഘടനാ നേതാവായ ജിൽസൻ റോട്ട് വീലർ നായ്ക്കളെ തുറന്നുവിട്ടു വനം ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ മുതിർന്നിരുന്നു. പ്രതികളിൽ നിന്നു ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നിരിക്കെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. കഴിഞ്ഞ ജനുവരി 21 ന് ഒളിവിൽ പോയ പ്രതികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കർണാടകയിലും മാറി മാറി ഒളിവിലായിരുന്നു. കീഴടങ്ങിയ പ്രതികൾക്കൊപ്പമുള്ളവരെ കൂടി പിടികിട്ടാനുണ്ട്.
തെളിവെടുപ്പിന് റേഞ്ച് ഓഫീസർക്കൊപ്പം കെ.കെ സജീവ് കുമാർ, കെ.മണി, ബി.കെ പ്രവീൺ കുമാർ, കെ.പി പ്രശാന്തൻ, പി.വിജയൻ, ഒ.ശ്വേത പ്രസാദ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |