ആലപ്പുഴ : കൊവിഡ് രണ്ടാം തരംഗം ആഞ്ഞുവീശുമ്പോൾ, ഉയിർത്തെഴുന്നേൽപ്പിന് ആവതില്ലാതെ സ്കൂൾ വിപണി തളരുന്നു. കഴിഞ്ഞ തവണ തകർന്ന വിപണി ഇത്തവണയെങ്കിലും തിരിച്ചു പിടിക്കാമെന്ന കച്ചവടക്കാരുടെ പ്രതീക്ഷകളാണ് കൊവിഡിന്റെ രണ്ടാം വരവ് തച്ചുടച്ചത്. പുത്തൻ യൂണിഫോമുകളുടെയും വർണ്ണക്കുടകളുടെയും ബാഗുകളുടെയും സ്റ്റോക്ക് എടുത്തിട്ടില്ലാത്തതിനാൽ, വർഷത്തിൽ ഏറ്റവുമധികം കച്ചവടം കിട്ടുന്ന സീസണിൽ കടയിലെ പഴയ സ്റ്റോക്കിന്റെ പൊടി തുടച്ചിരിക്കേണ്ട ഗതികേടിലാണ് വ്യാപാരികൾ. സ്കൂൾ തുറപ്പ് അനിശ്ചിതമായി തുടരുന്നതിനാൽ ഇപ്രാവശ്യം ഭൂരിഭാഗം സ്കൂളുകളിലും യൂണിഫോമിന്റെ പണം ഈടാക്കുന്നില്ല.
ഈ വർഷവും ക്ലാസുകൾ ഓൺലൈനായി ആരംഭിക്കുന്നതിനാലാണ് വിപണിയിൽ ഉണർവ് പ്രകടമാകാത്തത്. സാധാരണ മുംബയ്, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് യൂണിഫോം തുണികൾ എത്തുന്നത്. ചെരുപ്പിന് പ്രധാനമായും ബംഗളുരുവിലെ കച്ചവടകേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നൽകുന്ന ഓർഡർ അനുസരിച്ച് മാർച്ച് അവസാനത്തോടെ സ്റ്റോക്ക് കടകളിലെത്തുന്നതാണ് പതിവ് രീതി.
കഴിഞ്ഞ വർഷം വ്യാപാരികൾ ഓർഡർ നൽകിയെങ്കിലും ചരക്കുമായി പുറപ്പെട്ട വാഹനങ്ങൾ പലതും ലോക്ക്ഡൗണിൽപ്പെട്ടതോടെ കൃത്യസമയത്ത് സാധനങ്ങൾ ഇവിടെ എത്തിയിരുന്നില്ല. വൈകിയെത്തിയ സാധനങ്ങൾ ചിലവായതുമില്ല. യൂണിഫോമുകൾ റെഡിമെയ്ഡായി എത്തിച്ച് നൽകുന്നവരും ഇത്തവണ ജോലികൾ ആരംഭിച്ചിട്ടില്ല. നെയിംസ്ലിപ്പുകൾ,വാട്ടർ ബോട്ടിലുകൾ എന്നിവയുടെ സ്റ്റോക്കും ആരും എടുക്കുന്നില്ല.നോട്ട്ബുക്കുകൾക്കും മറ്റ് പഠനോപകരണങ്ങൾക്കും ചെലവുണ്ട്. മഴ ആരംഭിച്ചതോടെ കുടവിപണി ഒന്നുണർന്നെങ്കിലും കുട്ടികൾക്കായുള്ള പുതിയ ഇനങ്ങൾ കുറവാണ്.
പ്രതീക്ഷ മങ്ങി വ്യാപാരികൾ
സ്കൂൾ വിപണി ഇത്തവണയും ഗുണം ചെയ്യില്ലെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. ലോക്ക് ഡൗൺ വരുത്തിവച്ച സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പലരും കരകയറിയിട്ടില്ല. സാധാരണക്കാരിൽ ഭൂരിഭാഗവും പഴയ ബാഗും പഠനോപകരണങ്ങളും തന്നെയാവും ഉപയോഗിക്കുക.
പ്രതിസന്ധികൾ
1.പുതിയ യൂണിഫോമിന് സ്കൂളുകളിൽ നിന്ന് ഓർഡറില്ല
2.ഫാക്ടറികളിൽ നിർമ്മാണം പഴയ നിലയിലില്ല
3.ക്ലാസുകൾ ഓൺലൈനിൽ തുടർന്നാൽ കച്ചവടം പൊളിയും
കൊവിഡ് നിരക്ക് ഉയരുംതോറും വിപണി താഴേക്ക് പോവുകയാണ്. എപ്പോഴെങ്കിലും സ്കൂളുകൾ തുറന്നാലോ എന്ന പ്രതീക്ഷയിൽ കഴിഞ്ഞ വർഷം സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നു. എന്നാൽ, എത്തിയ സ്കൂൾ ബാഗുകളും ചെരുപ്പുമടക്കം ആർക്കും വേണ്ടാതെ പൊടിപിടിക്കുകയാണ്.
- നസീർ,വ്യാപാരി
ഷൂ, കുട, ബാഗ് തുടങ്ങിയവ അതത് വർഷം വിറ്റുപോയില്ലെങ്കിൽ ഈടും നിറവും നഷ്ടമാകും. പൊടിപിടിക്കാതെയും എലി ഉൾപ്പടെയുള്ള ജീവികളുടെ ശല്യമില്ലാതെയും സൂക്ഷിച്ച് വയ്ക്കുന്നതും ദുഷ്ക്കരമാണ്
- ലാൽ, ചെരുപ്പുകട ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |