ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാദ്ധ്യമപ്രവർത്തകനുമായ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു. 35 വയസായിരുന്നു. ഡൽഹിക്ക് സമീപം ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു അപ്രതീക്ഷിത അന്ത്യം. രണ്ടാഴ്ചയിലേറെയായി കൊവിഡ് ചികിത്സയിലായിരുന്നു. മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചയ്ക്ക് 12 മണിയോടെ ഗുഡ്ഗാവിൽ മൃതദേഹം സംസ്‌കരിച്ചു.
കൊവിഡ് ബാധിച്ച് ആദ്യം സൗത്ത് ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആശിഷിന് ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് 12ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് മേദാന്തയിലേക്ക് മാറ്റിയത്.
മകന്റെ മരണവിവരം ട്വിറ്ററിലൂടെ പങ്കുവച്ച യെച്ചൂരി ഡോക്ടർമാരടക്കം ഒപ്പംനിന്ന എല്ലാവർക്കും നന്ദി അറിയിച്ചു.
ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ലോൺഡ്രിയിൽ അസിസ്റ്റന്റ് എഡിറ്ററായിരുന്നു ആശിഷ്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, ഏഷ്യാവില്ലെ, പൂനെ മിറർ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ചെന്നൈ ഏഷ്യൻ സ്‌കൂൾ ഓഫ് ജേർണലിസത്തിൽ നിന്നാണ് മാദ്ധ്യമപഠനം പൂർത്തിയാക്കിയത്. ഇന്ദ്രാണി മജുംദാറാണ് അമ്മ. ഭാര്യ സ്വാതി. സഹോദരി അഖില.
ആശിഷ് യെച്ചൂരിയുടെ വേർപാടിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നിരവധി പ്രമുഖർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |