തൃശൂർ:'' ഇവിടെ ഓരോ അണുവിലും
താഷമോൾ ജീവിക്കുന്നു
ഒപ്പം ഞങ്ങളുടെ മനസിലും
എന്നും എപ്പോഴും ! ''
വളർത്തുപട്ടിയെ അത്രമേൽ സ്നേഹിച്ച രാജൻ അവളെക്കുറിച്ചെഴുതിയ വരികൾ. വീട്ടു മുറ്റത്താണ് താഷയെ അടക്കം ചെയ്തത്. ടൈൽ വിരിച്ച് കുടീരം തീർത്തു. ചുറ്റിലും പൂച്ചട്ടികൾ വച്ച് അലങ്കരിച്ചു.
പത്തു വർഷം ഊണിലും ഉറക്കത്തിലും ഒപ്പമുണ്ടായിരുന്നവൾ പെട്ടെന്നൊരുനാൾ ഈ ലോകം വിട്ടുപോയതാണ്. കഴിഞ്ഞ ഡിസംബർ 22ന് അവളുടെ പത്താം പിറന്നാൾ ആഘോഷിക്കാനിരിക്കെയായിരുന്നു. മക്കളുടെ പിറന്നാൾ ആഘോഷിക്കുന്നതിലും ഗംഭീരമായി ഒൻപത് പിറന്നാൾ കൊണ്ടാടിയതാണ്. 15ന് ഉച്ചനേരത്ത് തളർന്ന്, വിറച്ച് അവൾ പിടഞ്ഞുവീണു. പിന്നെ എഴുന്നേറ്റില്ല. ഹൃദയാഘാതമായിരുന്നു.
വെറുമൊരു വളർത്തുപട്ടിയോട് ഇത്രയേറെ സ്‌നേഹമോ എന്ന് ചോദിച്ചാൽ രാജൻ താഷയുടെ കഥ പറയും:
'' പത്തുവർഷം മുമ്പ് മുംബയിൽ നിന്ന് ഭാര്യയുടെ ബന്ധുക്കളാണ് ലാബ് ഇനത്തിലെ പട്ടിക്കുട്ടിയെ തന്നത്. ബിസിനസ് തിരക്കുള്ളതുകൊണ്ട് ഫ്‌ളാറ്റിൽ പലപ്പോഴും അവളെ തനിച്ചാക്കേണ്ടിവന്നിരുന്നു. അതുകൊണ്ടാണ് ഞങ്ങൾക്ക് തന്നത്. താഷ ഞങ്ങളോട് പെട്ടെന്ന് ഇണങ്ങി. പുറത്ത് കൂട് ഉണ്ടാക്കിയെങ്കിലും ഞങ്ങളോടൊപ്പം തൊട്ടുരുമ്മി നിൽക്കാനായിരുന്നു അവൾക്കിഷ്ടം. രാത്രി കിടക്കുന്നതും ഞങ്ങളുടെ മുറിയിൽ. ദിവസവും വെളുപ്പിന് എന്റെ കൂടെ നടക്കാൻ വരും. ഓണത്തിനും വിഷുവിനുമെല്ലാം ഞങ്ങൾക്കൊപ്പം അവൾക്കും ഇലയിട്ട് സദ്യ വിളമ്പി. പിന്നെങ്ങനെ സങ്കടപ്പെടാതിരിക്കും.''
കൈപ്പറമ്പ് തലക്കോട്ടുകര റോഡിൽ കനാൽപ്പാലത്തിന് സമീപത്താണ് രാജന്റെ താമസം. ആർമിയിൽ സുബേദാറായിരുന്നു. ഇപ്പോൾ വെള്ളറക്കാട് തേജസ്സ് എൻജി. കോളേജിൽ ഓഫീസ് അസിസ്റ്റന്റ്. ഭാര്യ ഓമന വീട്ടമ്മ. മൂത്ത മകൾ മിഥുരാജ് വിവാഹിതയാണ്. മരുമകൻ: പ്രവീൺ. രണ്ടാമത്തെ മകൾ മിനുരാജ് ഡൽഹി ജെ.എൻ.യുവിൽ നിന്ന് എം.എ ഇംഗ്ലീഷ് ബിരുദം നേടി.
താഷമോൾ വാലാട്ടി നടക്കുന്നുണ്ട് ഈ സ്‌നേഹകുടീരത്തിൽ. അങ്ങനെ വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം. ഇനി ഒരു വളർത്തുപട്ടിയെക്കുറിച്ച് ആലോചിക്കാനാവുന്നില്ല. അവൾക്കു പകരമാവില്ല മറ്റൊന്നും.
രാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |