മുംബയ് : അറബി നാട്ടിൽ നടന്ന കഴിഞ്ഞ ഐ.പി.എല്ലിൽ ഏറ്റവും നിരാശപ്പെടുത്തിയിരുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സാണ്. ചരിത്രത്തിലാദ്യമായി മഞ്ഞപ്പട ഐ.പി.എല്ലിന്റെ പ്ളേ ഓഫ് കാണാതെ പുറത്തായി. അവിടെ നിന്നൊരു ഉയിർത്തെണീപ്പ് ലക്ഷ്യമിട്ടാണ് അവർ 14-ാം സീസണിനെത്തിയത്.എന്നാൽ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനോട് തോറ്റപ്പോൾ ആരാധകരുടെയുള്ളിൽ വീണ്ടും സംശയമുണർന്നു. പക്ഷേ അടുത്ത മൂന്ന് മത്സരങ്ങളും തുടർച്ചയായി ജയിച്ച് പോയിന്റ് പട്ടികയിൽ മുകളിലേക്ക് എത്തിയിരിക്കുകയാണ് ധോണിയും കൂട്ടരും.
കഴിഞ്ഞ രാത്രി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവരുടെ ജയം അവസാനം വരെ പാെരുതാൻ മടിയില്ലാത്ത പഴയ ചെന്നൈ ടീം തന്നെയാണ് തങ്ങളെന്ന പ്രഖ്യാപനമായിരുന്നു.ആദ്യം ബാറ്റ് ചെയ്ത് 220/3 എന്ന സ്കോർ ഉയർത്തിയ ചെന്നൈ 202റൺസിനാണ് കൊൽക്കത്തയെ ആൾഔട്ടാക്കിയത്. ഒരു ഘട്ടത്തിൽ 31/5 എന്ന നിലയിൽ തകർന്ന കൊൽക്കത്തയ്ക്കായി ആന്ദ്രെ റസലും (22 പന്തുകളിൽ 54) ദിനേശ് കാർത്തിക്കും (24 പന്തുകളിൽ 40) പാറ്റ് കമ്മിൻസും (34 പന്തുകളിൽ 66) മിന്നൽപ്പിണരായപ്പോൾ ചെന്നൈ ഒന്നു വിറച്ചതാണ്. പക്ഷേ,ബൗളർമാരെ തന്ത്രപരമായി ഉപയോഗിച്ച ധോണി ഒടുവിൽ 18 റൺസിനു ജയം പിടിച്ചെടുത്തു. റസലിനെ ബൗൾഡാക്കിയ സാം കറാന്റെ പന്തിന് പിന്നിൽ ധോണിയുടെ ബുദ്ധി ആയിരുന്നു. അവസാന ഓവറുകളിൽ കമ്മിൻസ് കസറിയിട്ടും മനസാന്നിദ്ധ്യം കളയാതെ പന്തെറിയാൻ തന്റെ ബൗളർമാർക്ക് ധോണി ആത്മവിശ്വാസം നൽകി.
ഫാഫ് ഡുപ്ലെസി (60 പന്തുകളിൽ പുറത്താകാതെ 95), ഋതുരാജ് ഗെയ്ക്‌വാദ് (42 പന്തുകളിൽ 64), മൊയീൻ അലി (12 പന്തുകളിൽ 25) എന്നിവരാണു ചെന്നൈയുടെ ബറ്റിംഗിൽ കരുത്തായത്.
നാലാമനായിറങ്ങിയ ക്യാപ്ടൻ എം.എസ്.ധോണിയും (8 പന്തുകളിൽ ഒരു സിക്സും 2 ഫോറും ഉൾപ്പെടെ 17 റൺസ്) തിളങ്ങി. അവസാന ഓവറിൽ കമ്മിൻസിനെ 2 തവണ സിക്സർ പറത്തിയെങ്കിലും സെഞ്ചുറി തികയ്ക്കാൻ ഡുപ്ലെസിക്കു കഴിയാതിരുന്നതു ചെന്നൈ ആരാധകർക്കു സങ്കടമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |