കാത്തിരുന്നാൽ വലിയ വില നൽകേണ്ടിവരും
ചെലവ് കേന്ദ്രം റീഇംപേഴ്സ് ചെയ്യണം
വാക്സിൻ നിർമ്മാതാക്കളുമായി ചർച്ച തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ മുടങ്ങുന്ന സാഹചര്യമുണ്ടായിട്ടും വാക്സിനായുള്ള അഭ്യർത്ഥനയോട് കേന്ദ്ര സർക്കാർ പ്രതികരിക്കാത്തതിനാൽ നിർമ്മാതാക്കളിൽ നിന്ന് നേരിട്ടു വാങ്ങി സൗജന്യ കുത്തിവയ്പിന് തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രത്തിന്റെ മറുപടിക്ക് ഇനിയും കാത്തിരുന്നാൽ വാക്സിനേഷൻ പൂർത്തിയാക്കാൻ സംസ്ഥാനം വൈകിപ്പോകും. അതിന് വലിയ വിലയും കൊടുക്കേണ്ടിവരും. സന്നദ്ധമെങ്കിൽ, വാക്സിനായി ചെലവാക്കുന്ന പണം കേന്ദ്രത്തിന് പിന്നീട് റീഇംപേഴ്സ് ചെയ്യാമല്ലോ. അതിനു ശ്രമിക്കും. എത്ര വാക്സിൻ, എങ്ങനെ, എപ്പോഴെല്ലാം തുടങ്ങിയ കാര്യങ്ങളും എത്ര തുക വേണ്ടി വരുമെന്നും തീരുമാനിക്കാൻ ചീഫ് സെക്രട്ടറി, ധനകാര്യ, ആരോഗ്യ സെക്രട്ടറിമാർ എന്നിവരെ ചുമതലപ്പെടുത്തി. ഇവർ വാക്സിൻ നിർമ്മാതാക്കളുമായി ചർച്ച തുടങ്ങി.
കുത്തിവയ്പ്പെടുക്കേണ്ട 45 വയസിന് മുകളിലുള്ളവർ മാത്രം 1.13 കോടി വരും. മേയ് ഒന്നു മുതൽ 18നും 45നും ഇടയിൽ പ്രായമുള്ള 1.65 കോടി പേർക്കും വാക്സിൻ കൊടുത്തു തുടങ്ങണം. കണക്കു സഹിതം കേന്ദ്രത്തിന് കത്തെഴുതിയിട്ടും മറുപടി കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാങ്ങുന്നത് സ്വകാര്യ
ആശുപത്രികൾക്കില്ല
സർക്കാർ വാങ്ങുന്ന വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് നൽകില്ല. അവർക്ക് നേരിട്ടു വാങ്ങി കുത്തിവയ്പ് നടത്താം. കേന്ദ്ര വാക്സിൻ നയം അതാണ്
രണ്ടാം വാക്സിനെടുക്കേണ്ടവർക്ക് മുൻഗണന. നിലവിൽ യോഗ്യതയുള്ളവരും രണ്ടാം വാക്സിൻ എടുക്കേണ്ടവരും ഒാൺലൈനായി രജിസ്റ്റർ ചെയ്യണം
കൊവിഷീൽഡാണ് ആദ്യ ഘട്ടത്തിൽ കൂടുതൽ നൽകിയത്. അവർക്ക് 12 ആഴ്ചവരെ രണ്ടാം വാക്സിൻ വൈകിയാലും കുഴപ്പമില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം
18- 45 പ്രായക്കാർക്ക് രണ്ടോ മൂന്നോ ഘട്ടമായി വാക്സിൻ നൽകും. അതിൽ മറ്റു രോഗങ്ങ.ളുള്ളവർക്ക് മുൻഗണന. മാനദണ്ഡം തീരുമാനിക്കാൻ സമിതി.
വാക്സിനു ശേഷം
സാദ്ധ്യത 30%
വാക്സിനെടുത്തവർക്കും കൊവിഡ് ബാധയുണ്ടാകുന്നത് 10,000ൽ നാലു പേരെന്ന കണക്കിലാണ്. സാദ്ധ്യത 30 ശതമാനത്തിൽ താഴെ. വീണ്ടും കൊവിഡ് പിടിപെട്ടാൽ ഗുരുതരമാകാനുള്ള സാദ്ധ്യത അഞ്ചു ശതമാനത്തിൽ താഴെയും. മരണസാദ്ധ്യത ഇല്ലെന്നു പറയാം. എന്നാൽ വാക്സിനെടുത്തെന്നു കരുതി, കരുതൽ ഉപേക്ഷിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |