തിരുവനന്തപുരം: ഏപ്രിൽ ഇരുപത്തിയെട്ടിന് തുടങ്ങുന്ന പ്ലസ് ടു പ്രാക്‌ടിക്കൽ പരീക്ഷകൾ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ അടിയന്തര വിശദീകരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. വരുന്ന തിങ്കളാഴ്‌ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടത്.
പ്രാക്‌ടിക്കൽ പരീക്ഷ മാറ്റിവയ്‌ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് വിഷയങ്ങൾക്ക് പ്രാക്‌ടിക്കൽ പരീക്ഷയുണ്ട്. പതിവായുളള പ്രാക്‌ടിക്കലിന് പുറമേ ഇക്കുറി കണക്കിനും പ്രായോഗിക പരീക്ഷയുണ്ട്. പ്രായോഗിക പരീക്ഷക്ക് പരിമിത സൗകര്യമുളള സ്‌കൂൾ ലാബുകൾ പങ്കിടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് വിദ്യാർത്ഥികൾ അടക്കം പറയുന്നത്.
സാധാരണ തിയറി പരീക്ഷയ്‌ക്ക് മുമ്പാണ് പ്രായോഗിക പരീക്ഷകൾ നടത്താറുളളത്. മാർച്ചിൽ നടക്കേണ്ട എഴുത്തു പരീക്ഷ ഏപ്രിലിലേക്ക് മാറ്റിയതോടെയാണ് പ്രാക്‌ടിക്കൽ പരീക്ഷയും തകിടം മറിഞ്ഞത്. ലാബുകളിൽ സാമൂഹിക അകലം പ്രായോഗികമല്ലെന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും പറയുന്നു.
പ്രാക്‌ടിക്കൽ പരീക്ഷ നടത്തുന്ന അദ്ധ്യാപകർ ഒന്നിലധികം കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഇതും രോഗ വ്യാപനത്തിന് കാരണമാകുമെന്ന് പരാതിയുണ്ട്. പി എസ് സി ,സി ബി എസ് ഇ,സർവകലാശാലാ പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ പ്രായോഗിക പരീക്ഷ മാറ്റണമെന്നാണ് ആവശ്യം. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |