ന്യൂഡൽഹി: തന്റെ മരണം പ്രഖ്യാപിക്കാൻ തക്ക എന്ത് അടിയന്തര സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നതെന്ന് ചോദിച്ച് മുൻ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ.
ശശിതരൂരിന് കുറഞ്ഞ പക്ഷം ആശുപത്രിയിലെങ്കിലും അന്വേഷിക്കാമായിരുന്നുവെന്നും സുമിത്ര പറഞ്ഞു.
മുൻ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ മരിച്ചതായി കഴിഞ്ഞദിവസം രാത്രി സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം നടന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട തരൂർ, വ്യാജ വാർത്തയാണെന്ന് മനസിലാക്കാതെ ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു.
ഇത് ചർച്ചയായതോടെ, സുമിത്ര മഹാജൻ സുഖമായി ഇരിക്കുന്നുവെന്ന്
ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാശ് വിജയ് വർഗിയ ട്വീറ്റ് ചെയ്തു.
പിന്നാലെ തരൂർ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്ത്, തെറ്റായ വാർത്ത പ്രചരിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ചു.
പനി ബാധിച്ചതിനെ തുടർന്ന് ഇൻഡോറിലെ ആശുപത്രിയിൽ കഴിയുന്ന സുമിത്ര മഹാജന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ ചികിത്സയിലാണെന്നും കുടുംബം അറിയിച്ചു.
തുടർന്ന് സുമിത്രയുടെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് തരൂർ മാപ്പപേക്ഷിച്ചു.
ബുധനാഴ്ചയാണ് സുമിത്ര മഹാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2014 മുതൽ 2019 വരെ ലോക്സഭാ സ്പീക്കറായിരുന്നു സുമിത്ര മഹാജൻ. 78കാരിയായ സുമിത്ര മഹാജൻ 1989 മുതൽ 2019 വരെ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |