ഭോപ്പൽ: മദ്ധ്യപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്ന് റോഡിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
ഭോപ്പാലിൽ നിന്ന് 57 കിലോമീറ്റർ അകലെയുള്ള വിദിഷയിലെ ജില്ലാ ആശുപത്രിയിൽനിന്ന് ആംബുലൻസിൽ കൊണ്ടുപോകുന്ന മൃതദേഹമാണ് റോഡിലേക്ക് വീണത്. ആശുപത്രി ഗേറ്റ് കടന്ന് ആംബുലൻസ് റോഡിലേക്ക് തിരിയുമ്പോഴാണ് അതിനുള്ളിൽ നിന്നും മൃതദേഹം റോഡിലേക്ക് വീഴുന്നത്.
ഡ്രൈവർ ഉടൻ ആംബുലൻസ് നിറുത്തുന്നതും റോഡിൽ നിന്നിരുന്നവർ ഓടിയെത്തുന്നതും വീഡിയോയിൽ കാണാം. ആംബുലൻസിന്റെ പിന്നിലെ ഡോറിന്റെ ചില്ല് പൊട്ടിയ നിലയിലാണ്. അതിലൂടെ പി.പി.ഇ കിറ്റ് ധരിച്ച ഒരു ആരോഗ്യ പ്രവർത്തകൻ നോക്കുന്നതും കാണാം. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോഴും അനാസ്ഥയുടെ ഇത്തരം നിരവധി ഭീകര ദൃശ്യങ്ങളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടാകുന്നത്.
അതേസമയം, ബന്ധുക്കളെ അറിയിക്കാതെയാണ് ഈ മൃതദേഹം ആശുപത്രിയിൽനിന്ന് മാറ്റിയത് എന്ന് പരാതി ഉയർന്നു. വിദിഷ ജില്ല ആശുപത്രി അധികൃതർ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുന്നില്ലെന്നും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |