ന്യൂഡൽഹി: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് പൂട്ടിയ വേദാന്ത ഓക്സിജൻ പ്ളാന്റ് ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ തുറന്നാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന തമിഴ്നാട് സർക്കാരിന്റെ വാദം സുപ്രീംകോടതി തള്ളി. ഓക്സിജൻ ലഭിക്കാതെ ജനം മരിക്കുന്ന സമയത്ത് ഇത്തരം വാദം യുക്തിക്ക് ചേർന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്ളാന്റ് തുറക്കാൻ അനുവദിച്ചാൽ കൊവിഡ് രോഗികൾക്ക് സൗജന്യമായി ഓക്സിജൻ നിർമ്മിച്ചു നൽകുമെന്ന് വേദാന്ത കോടതിയിൽ ഉറപ്പു നൽകിയിരുന്നു.
സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്നും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും വേദാന്ത തുറക്കുന്നതിനെ എതിർത്ത തമിഴ്നാടിന്റെ അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ ചൂണ്ടിക്കാട്ടിയിരുന്നു. പ്ളാന്റ് തുറന്നാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2018ൽ പ്ളാന്റിന്റെ ലൈസൻസ് പുതുക്കലിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായതും വെടിവയ്പിൽ 13 പേർ മരിച്ച സംഭവവും അദ്ദേഹം ഓർമ്മിപ്പിച്ചു.
തമിഴ്നാടിന്റെ വാദം യുക്തിക്ക് നിരക്കുന്നതല്ലെന്നും ജനം ഓക്സിജൻ കിട്ടാതെ മരിക്കുന്ന സാഹചര്യം മനസിലാക്കണമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിഭവങ്ങൾ എല്ലാവർക്കുമായി വീതിക്കണമെന്ന് ഭരണഘടന പറയുന്നുണ്ടെന്നും തമിഴ്നാടിന് ആവശ്യമില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാൻ ബാദ്ധ്യതയുണ്ടെന്നും കോടതി വിശദീകരിച്ചു.
പ്ളാന്റ് തുറക്കണമെന്ന് കേന്ദ്രസർക്കാരും നിലപാടെടുത്തു. ക്രമസമാധാന പ്രശ്നം അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ അഭിഭാഷകനായ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. പ്ളാന്റ് സർക്കാർ ഏറ്റെടുക്കണമെന്ന് 2018ലെ പ്രതിഷേധത്തിൽ മരിച്ചവരുടെ കുടുംബത്തിനായി ഹാജരായ അഡ്വ. കോളിൻ ഗോൺസാൽവസ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |