തൃപ്പൂണിത്തുറ / തൃക്കാക്കര: കള്ളനോട്ടിടപാട് കേസിൽ ഉദയംപേരൂരിൽ അറസ്റ്റിലായ പ്രിയൻകുമാറിന്റെ കൂട്ടാളികളായ അഞ്ചുപേരെ കോയമ്പത്തൂരിൽ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് 1.80 കോടി രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തു.
നേരത്തെ അറസ്റ്റിലായ ചാലക്കുടി രണ്ടില സ്വദേശി വിനോദ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രിയിലാണ് ഇവർ ഉദയംപേരൂർ പൊലീസിന്റെ പിടിയിലായത്.
കോയമ്പത്തൂരിലെ ഉക്കടം മേഖലയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിനോദിന്റെ സഹായിയും കള്ളനോട്ട് കേസിൽ രണ്ടു വർഷത്തോളം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാളുമായ ചാവക്കാട് സീന മൻസിൽ റഷീദ് (40), കോയമ്പത്തൂർ സ്വദേശികളായ ഉക്കടം അൽ അമീൻ സ്ട്രീറ്റിൽ സെയ്ദ് സുൽത്താൻ (32), വല്ലാൽനഗർ സാറാമേട്ടിൽ അഷറഫ് അലി (29), കരുപ്രിയൻ കോവിൽ വസന്തനഗർ അസറുദീൻ (29), പള്ളി സ്ട്രീറ്റ് കറുമ്പോടുകാട് റിഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 2,000 രൂപയുടെ 90 കെട്ട് കള്ളനോട്ടുകൾ പൊലീസ് പിടിച്ചെടുത്തു.
1.71 ലക്ഷം രൂപയുടെ കളളനോട്ട് കേസിൽ രണ്ടുപേരെ മാർച്ചിൽ ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ ഏഴുപേർ കേസിൽ അറസ്റ്റിലായി. ബുധനാഴ്ച രാത്രി നടത്തിയ ഓപ്പറേഷനിൽ ചാവക്കാട് സ്വദേശിയായ റഷീദിനെ പിടികൂടിയതിൽ നിന്നുമാണ് മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്. കേസിൽ കൂടുതൽ പ്രതികളുണ്ടാവാൻ സാദ്ധ്യതയുണ്ടെന്ന് തൃക്കാക്കര എ.സി.പി ആർ. ശ്രീകുമാർ പറഞ്ഞു. മാർച്ച് 28 നാണ് ഉദയംപേരൂർ പൊലീസ് കള്ളനോട്ടുമായി തൃപ്പുണിത്തുറ ഇരുമ്പനം സ്വദേശി പ്രിയൻകുമാർ കെ.കെ. (36), കരുനാഗപ്പള്ളി സ്വദേശി ധന്യ (38) എന്നിവരെ അറസ്റ്റ് ചെയ്തത്. നടക്കാവിലെ പ്രിയൻകുമാറിന്റെ വാടകവീട്ടിൽ നിന്നാണ് കള്ളനോട്ടുകൾ പിടിച്ചെടുത്തത്.
കോയമ്പത്തൂരിലെ സംഘത്തിൽ നിന്നാണ് താൻ കള്ളനോട്ടുകൾ വാങ്ങിയതെന്ന് പ്രിയൻകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റഷീദിനെ തൃശൂരിൽ നിന്നു കസ്റ്റഡിയിലെടുത്തത്. തുടർന്നാണ പ്രധാന പ്രതികളുടെ വിവരങ്ങൾ ലഭിച്ചത്.
കോയമ്പത്തൂർ പുലിയമുത്തൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി നടപടികൾക്കു ശേഷം ഇന്നലെ വൈകിട്ട് കൊച്ചിയിൽ എത്തിച്ചു. എസ്.ഐ. സാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗുജറാൾ, ദീപേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |