ആലപ്പുഴ: തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആലപ്പുഴയിലെ സി.പി.എമ്മിൽ ഉരുണ്ടുകൂടിയ വിവാദങ്ങൾ വ്യക്തിഹത്യയിലേക്ക് നീങ്ങിയതോടെ പാർട്ടി വല്ലാത്ത പ്രതിസന്ധിയിൽ. മുഹമ്മ മുൻ പഞ്ചായത്തംഗവും ലോക്കൽ കമ്മിറ്റിയംഗവും സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ ബന്ധുവുമായ നേതാവിനെതിരെ ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹി മോശമായ രീതിയിൽ ഫേസ്ബുക്കിൽ പോസ്‌റ്റിട്ടതാണ് അടുത്ത വിവാദം. 'മുപ്പത് വെള്ളിക്കാശിന് ഭാര്യയെ വിൽക്കുന്നവൻ' എന്ന പരാമർശമാണ് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പടത്തിനൊപ്പം തലക്കെട്ടായി ഫേസ്ബുക്കിലിട്ടത്. ഇദ്ദേഹത്തിന്റെ പരാതിയിൽ കേസെടുക്കാനായി മുഹമ്മ പൊലീസ് നിയമോപദേശം തേടി. പാർട്ടിയിലും ഈ വിഷയം ചർച്ചയായി.
മന്ത്രി ജി. സുധാകരനുമായി ലോക്കൽ കമ്മിറ്റി അംഗം അടുത്ത ബന്ധം പുലർത്തുന്നതാണ് യുവനേതാവിനെ പ്രകോപിപ്പിച്ചതെന്ന് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു. സംഭവം വിവാദമായതോടെ യുവനേതാവ് ഒളിവിലാണെന്നും അറിയുന്നു. മന്ത്രി ജി. സുധാകരനെതിരെ പാർട്ടിയിലെ ഒരു വിഭാഗം നടത്തുന്ന അക്രമണത്തിന്റെ തുടർച്ചയാണ് പുതിയ സംഭവം.
ഇതിനിടെ, ജില്ലയിലെ ഒരു സി.പി.എം സ്ഥാനാർത്ഥി മണ്ഡലത്തിലെ സി.പി.എം ജനപ്രതിനിധികളോട് കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തന റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടത് മറ്റൊരു വിവാദമായി. ഫോണിൽ നേരിട്ട് വിളിച്ചായിരുന്നു നിർദ്ദേശം. പ്രവർത്തനത്തിന് ആരൊക്കെ ഒപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന പറച്ചിൽ ഭീഷണിയുടെ സ്വരത്തിലായിരുന്നുവെന്ന് ഇവരിൽ ചിലർ നേതാക്കളോട് പരാതിപ്പെട്ടു. സാധാരണ നിലയിൽ പാർട്ടി ജില്ലാ നേതൃത്വം വിവിധ ഘടകങ്ങളോടാണ് റിപ്പോർട്ട് തേടാറുള്ളത്. സ്ഥാനാർത്ഥി സ്വയം ഇക്കാര്യങ്ങളിൽ ഇടപെടാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |