പഴയ വാഹനങ്ങൾക്ക് ഫിറ്റ്നസ് തെളിയിക്കൽ വെല്ലുവിളി
ആലപ്പുഴ : 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹന ഉടമകൾക്ക് ഒക്ടോബർ മുതൽ രജിസ്ട്രഷൻ പുതുക്കണമെങ്കിൽ കടമ്പകൾ പലത് കടക്കണം. ലൈറ്റുകൾ,വൈപ്പർ തുടങ്ങി 43 ഘടകങ്ങളുടെ നേരിട്ടുള്ള പരിശോധനയ്ക്ക് പുറമേ എൻജിൻ,സസ്പെൻഷൻ,ബ്രേക്ക് എന്നിവയുടെ ക്ഷമത ഉറപ്പിക്കുന്ന 11 പരിശോധനകളും വിജയിച്ചാൽ മാത്രമേ രജിസ്ട്രേഷൻ പുതുക്കി കിട്ടുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായുള്ള വാഹനം പൊളിക്കൽ നയത്തിന്റെ ഭാഗമായാണിത്. ഫിറ്റ്നസ് തെളിയിക്കാൻ പറ്റാത്ത വാഹനങ്ങൾ പൊളിക്കുക മാത്രമേ മാർഗമുള്ളൂ.
പഴയ വാഹനങ്ങളിൽ വലിയ തുക മുടക്കി സംവിധാനങ്ങൾ ഏർപ്പെടുത്തിയാലും ഫിറ്റ്നസ് പരിശോധനയിൽ വിജയിക്കുമോയെന്ന് വാഹന ഉടമകൾക്ക് ആശങ്കയുണ്ട്. ഓട്ടോറിക്ഷ തൊഴിലാളികളെയാണ് നിയമം കൂടുതൽ ബാധിക്കുക. ഇന്ധനവിലവനർദ്ധനവിൽ നട്ടംതിരിയുന്നതിനിടയിൽ വന്ന, പഴയ വാഹനങ്ങൾ നിരത്തിലിറക്കാൻ പാടില്ലെന്ന വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയാണ് ഇവർ.
15 വർഷത്തിലധികം പഴക്കമുള്ള, ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾ ഈ വർഷം ജനുവരി ഒന്നു മുതൽ നിരത്തൊഴിയണമെന്നായിരുന്നു ആദ്യം വന്ന നിർദ്ദേശം. എന്നാൽ തൊഴിലാളികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ജൂൺ മാസം വരെ സർക്കാർ താത്കാലിക ഇളവ് നൽകുകയായിരുന്നു. പുതിയ ഓട്ടോറിക്ഷ വാങ്ങുന്നതിന് രണ്ടര മുതൽ മൂന്ന് ലക്ഷം രൂപ വരെ കണ്ടെത്തണം. ഇപ്പോഴത്തെ പ്രതിസന്ധിയിൽ തൊഴിലാളികൾക്ക് വലിയ വെല്ലുവിളിയാണിത്.
അപ്പീൽ നൽകാം
എൻജിനും സസ്പെൻഷനും മറ്റു ഭാഗങ്ങളും പുത്തൻ വാഹനത്തിന്റേതുപോലെ പരിപാലിച്ചെങ്കിൽ മാത്രമേ ഫിറ്റ്നസ് ടെസ്റ്റ് പാസാവുകയുള്ളൂ. സംസ്ഥാന സർക്കാരുകൾക്ക് നേരിട്ടോ സ്വകാര്യ പങ്കാളിത്തത്തോടെയോ പരിശോധനാ കേന്ദ്രങ്ങൾ സജ്ജീകരിക്കാം. ടൂ വീലർ,ത്രീ വീലർ,ലൈറ്റ് മോട്ടോർ,ഹെവി എന്നിങ്ങനെ തിരിച്ചാണ് പരിശോധന. ഇവയ്ക്കായി പ്രത്യേക ട്രാക്കുകൾ വേണം. പരിശോധനാഫലം വാഹൻ വെബ്സൈറ്റിലേക്ക് പോകും. വെബ്സൈറ്റിലാണ് സർട്ടിഫിക്കറ്റ് നൽകുക. പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾ പൊളിക്കണം. പരിശോധനാഫലത്തിനെതിരെ ഓൺലൈൻ അപ്പീൽ നൽകാം. ഇങ്ങനെ നൽകിയാൽ വാഹൻ പോർട്ടലിൽ നിന്ന് നിർദ്ദേശിക്കുന്ന മറ്റൊരു കേന്ദ്രത്തിൽ അഞ്ചുദിവസത്തിനുള്ളിൽ വാഹനം വീണ്ടും പരിശോധിക്കും.
'' കേന്ദ്ര സർക്കാർ ഉത്തരവനുസരിച്ച് നിയമം നടപ്പാക്കേണ്ടി വരും. പഴയ വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വൻതോതിൽ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന ധാരാളം വാഹനങ്ങൾ ഇപ്പോൾ നിരത്തിലുണ്ട്.
(മോട്ടോർ വാഹന വകുപ്പ് അധികൃതർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |