കൊച്ചി: ലാവ്‌ലിൻ കേസിൽ കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരമുള്ള നടപടികൾ ബാധകമാക്കരുതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ സമൻസുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എസ്.എൻ.സി ലാവ്‌ലിൻ കമ്പനി നൽകിയ ഹർജി മൂന്നാഴ്‌ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. ഇ.ഡിക്ക് മറുപടി സത്യവാങ്മൂലം സമർപ്പിക്കാനാണിത്.
ഹാജരാകാൻ ഈ വർഷം ഫെബ്രുവരി 25, ഏപ്രിൽ എട്ട് തീയതികളിൽ ഇ.ഡി നൽകിയ സമൻസുകൾക്കെതിരെ എസ്.എൻ.സി ലാവ്‌ലിൻ എൻജിനിയറിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി ജസ്റ്റിസ് കെ. ഹരിപാലാണ് പരിഗണിച്ചത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത നിലയങ്ങളുടെ കരാർ കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ്‌ലിന് നൽകിയതിൽ അഴിമതിയുണ്ടെന്നാരോപിച്ച് സി.ബി.ഐ കേസ് എടുത്തിരുന്നു. 1995-1998 കാലത്തെ കരാറിടപാടുകളുമായി ബന്ധപ്പെട്ടുള്ള 2005ലെ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. സി.ബി.ഐ കേസിന്റെ ചുവടുപിടിച്ചാണ് ഇ.ഡി അന്വേഷണം. ഏതു കേസിലാണ് അന്വേഷണമെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ലെന്നും സി.ബി.ഐ 2009ൽ നൽകിയ കുറ്റപത്രത്തിൽ എസ്.എൻ.സി ലാവ്‌ലിൻ എൻജിനിയറിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ പ്രതി ചേർത്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. 1995-1998 കാലത്തെ കരാറിടപാടിന് 2003 ജനുവരി 17ന് നിലവിൽ വന്ന കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമം ബാധകമാവില്ല. ആ നിലയ്ക്ക് അന്വേഷണം നിയമപരമല്ലെന്നും ഹർജിയിൽ പറയുന്നു.
ഫെബ്രുവരി 25 ന് നൽകിയ സമൻസിന് കരാറുമായി ബന്ധമില്ലെന്നും കാനഡയിൽ നിന്ന് നേരിട്ടാണ് ഇടപാടെന്നും മറുപടി നൽകിയിരുന്നു. അതു നിരസിച്ചാണ് ഇ.ഡി രണ്ടാം സമൻസ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |