ന്യൂഡൽഹി: കൊവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ജർമ്മനിയിൽ നിന്ന് സൈന്യം 23 മൊബൈൽ ഓക്‌സിജൻ പ്ലാന്റുകളും കണ്ടെയ്‌നറുകളും ഇറക്കുമതി ചെയ്യുന്നു. സായുധ സേന ആരോഗ്യ സേവന വിഭാഗം (എ.എഫ്.എം.എസ്) ആണ് ഇറക്കുമതി ചെയ്യുന്നത്. ഇവ ഒരാഴ്ചയ്‌ക്കുള്ളിൽ എത്തിക്കും. ഈ പ്ലാന്റുകൾ എളുപ്പത്തിൽ എവിടെയും കൊണ്ട് പോകാം.
വ്യോമസേനാ വിമാനത്തിൽ ഇവ എത്തിക്കും കൊവിഡ് രോഗികളെ ചികിത്സിക്കുന്ന സൈനിക ആശുപത്രികളിൽ ഇവ സ്ഥാപിക്കും. ഓരോ പ്ലാന്റും മണിക്കൂറിൽ 2,400 ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കും. 20-25 രോഗികൾക്ക് ദിവസം മുഴുവൻ ഓക്‌സിജൻ നൽകാൻ സാധിക്കും.
കൊവിഡ് സാഹചര്യത്തിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഡോക്ടർമാർക്ക് ഡിസംബർ 31 വരെ കാലാവധി നീട്ടി നൽകാൻ പ്രതിരോധമന്ത്രാലയം തീരുമാനിച്ചു. ഇതോടെ സൈനിക ആശുപത്രികളിൽ 238 ഡോക്ടർമാരുടെ കൂടി സേവനം ലഭ്യമാക്കും.
ഒഴിഞ്ഞ ടാങ്കറുകൾ എയർലിഫ്ട് ചെയ്ത് വ്യോമസേന
രോഗപ്രതിരോധം ശക്തമാക്കാൻ ഓക്‌സിജൻ സംഭരണികൾ, അവശ്യ മരുന്നുകൾ, വൈദ്യ ഉപകരണങ്ങൾ തുടങ്ങിയവ വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു തുടങ്ങി. തെലങ്കാനയിൽ നിന്ന് ഒഡിഷയിലേക്ക് ഇന്നലെ ടാങ്കറുകൾ എയർലിഫ്റ്റ് ചെ്യതു. ഓക്‌സിജൻ നിറച്ചശേഷം അവിടെ നിന്ന് റോഡ് മാർഗം ടാങ്കറുകൾ ഹൈദാരാബാദിലേക്ക് മടങ്ങും. യു.പിയിലെ ഹിൻഡണിൽ നിന്ന് പശ്ചിമബംഗാളിലെ പാനാഗഡിലേക്ക് ഒഴിഞ്ഞ ടാങ്കറുകൾ എത്തിച്ചു.
വ്യോമസേനയുടെ ചരക്ക് വിമാനങ്ങളായ സി-17, സി- 130 ജെ, ഐ.എൽ - 76, എ.എൻ - 32 എന്നിവയാണ് ഉപയോഗിക്കുന്നത്. ആവശ്യമെങ്കിൽ ചിനൂക്ക് , എം.ഐ -17 ഹെലികോപ്റ്ററുകളും വിന്യസിക്കും.
ഡൽഹിയിലെ ആശുപത്രികളിലേക്ക്, കൊച്ചി, മുംബയ്, വിശാഖപട്ടണം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരെയും വ്യോമമാർഗം എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |