തൃശൂർ: ദേശീയപാർട്ടി കേരളത്തിൽ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാനായി കർണാടകത്തിൽ നിന്നെത്തിച്ച മൂന്നരക്കോടി രൂപ തൃശൂരിലെ നേതാക്കൾ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തതിന് സമാനമായ ആസൂത്രണം പാലക്കാട്ടുമുണ്ടായെങ്കിലും കാർ ഡ്രൈവറുടെ അശ്രദ്ധ മൂലം വിഫലമായി. പാലക്കാട് നിന്ന് തൃശൂരിലേക്ക് കൊണ്ടുപോയിരുന്ന കണക്കിൽപ്പെടാത്ത നാല് കോടി തട്ടിയെടുക്കാൻ പാലക്കാട്ടെ ചില പാർട്ടി നേതാക്കളായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്. സംഭവത്തിൽ പാലക്കാട് പൊലീസ് കേസെടുത്തിട്ടില്ല.
തൃശൂരിലെ സംഭവത്തിന് മുമ്പായിരുന്നു ഈ നീക്കം. തൃശൂർ കൊടകരയിൽ ഏപ്രിൽ മൂന്നിന് പുലർച്ചെയായിരുന്നു സംഭവം. പാലക്കാട്ടേത് ഒരു നാൾ മുമ്പും.
ദേശീയപാതയിലെ അപകടമേഖലയായ വടക്കഞ്ചേരിക്കടുത്ത് വാഹനാപകടം നടത്താനായിരുന്നു ശ്രമം.കാറിന്റെ ഡ്രൈവർക്ക് നേതാക്കൾ നിർദ്ദേശം നൽകിയെങ്കിലും സ്ഥലം തിരിച്ചറിയാതിരുന്ന ഡ്രൈവർക്ക് പദ്ധതി നടപ്പിലാക്കാനായില്ല. ഇത് നേതാക്കളെ അറിയിച്ചുകൊണ്ടുള്ള ഡ്രൈവറുടെ മൊബൈൽ സന്ദേശം പൊലീസിനും ലഭിച്ചു. സംഭവം പൊലീസ് അറിഞ്ഞെന്നായതോടെ നേതാക്കൾ പദ്ധതി ഉപേക്ഷിച്ചു. ഡ്രൈവറുടെ ഫോൺ സിഗ്‌നലുകൾ പൊലീസ് പിന്തുടർന്നിരുന്നു.
അതേസമയം, തൃശൂരിലെ കേസ് അട്ടിമറിക്കാനും ഒതുക്കിത്തീർക്കാനുമായി വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായും പരാതിയുണ്ട്. ഏഴ് പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തിരുന്നു.
ക്രിമിനലുകളെ ഒഴിവാക്കാൻ നിർദ്ദേശം
ക്രിമിനൽ സ്വഭാവമുള്ളവരെ ജില്ലാ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ദേശീയ പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടന നിർദ്ദേശിച്ചിരിക്കുകയാണ്. ജില്ലാ നേതൃത്വത്തിൽ വന്നയാളാണ് തൃശൂരിലെ ആക്രമണം ആസൂത്രണം ചെയ്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തതായും പറയുന്നു. പ്രതികൾ നൽകിയ സൂചന അനുസരിച്ച് കൊടകര പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാർട്ടി സംസ്ഥാന നേതൃത്വവും അന്വേഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞാൽ ഏതാനും പേർക്കെതിരെ നടപടി ഉണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |