കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് കർശന നിയന്ത്രണം ഏർപ്പെടുത്തന്നതു ചർച്ച ചെയ്യാൻ ഏപ്രിൽ 26 ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
മേയ് രണ്ടിന് കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കോർ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇതനുസരിച്ചാണ് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിക്കുന്നതെന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ വ്യക്തമാക്കി. മേയ് രണ്ടിന് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നും ആഹ്ളാദ പ്രകടനങ്ങൾ തടയണമെന്നുമാവശ്യപ്പെട്ട് കൊല്ലം സ്വദേശികളായ അഡ്വ. വിനോദ് മാത്യു വിൽസൺ, ഡോ. എസ്. ഗണപതി, കോട്ടയം സ്വദേശി എ.കെ. ശ്രീകുമാർ എന്നിവർ നൽകിയ ഹർജികളിലാണിത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ വ്യക്തമാക്കി ഇലക്ഷൻ കമ്മിഷനും വിശദീകരണം നൽകി. ഇൗ വാദങ്ങൾ കണക്കിലെടുത്ത് ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജികൾ 27 ലേക്ക് മാറ്റി.
ഇലക്ഷൻ കമ്മിഷന്റെ
നിയന്ത്രണങ്ങൾ
ഒരു ഹാളിൽ ഏഴ് കൗണ്ടിംഗ് ടേബിളുകൾ
ഒാരോ മണ്ഡലത്തിലെയും വോട്ടെണ്ണൽ മൂന്നു നാലു ഹാളുകളിലായി ക്രമീകരിക്കും
കൂടുതൽ അസി. റിട്ടേണിംഗ് ഒാഫീസർമാരെ നിയോഗിക്കും
കൗണ്ടിംഗ് ഏജന്റുമാരുടെ തിരക്ക് കുറയ്ക്കും
വോട്ടിംഗ് മെഷീന്റെ കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ഫലം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും
ആവശ്യമെങ്കിൽ പോസ്റ്റൽ ബാലറ്റുകൾ പ്രത്യേക ഹാളിൽ എണ്ണും
റിട്ടേണിംഗ് ഒാഫീസർ അനുവദിക്കാത്ത ആരെയും പ്രവേശിപ്പിക്കില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |