കളിയും ചിരിയുമൊഴിഞ്ഞ് മീനാക്ഷിയെ കാണാൻ കിട്ടില്ല. വീട്ടിലായാലും ഷൂട്ടിലായാലും ആ കാര്യത്തിൽ ഒരു മാറ്റവുമില്ല. എല്ലാവരുടെയും കുസൃതിക്കുട്ടിയാണ് ഇപ്പോഴും. വീട്ടിൽ രണ്ട് ഇളയ അനുജന്മാരുണ്ടെങ്കിലും ഇപ്പോഴും വീട്ടിലെ ഓമനക്കുരുന്നിന്റെ സ്ഥാനം തനിക്ക് തന്നെയാണെന്നാണ് മീനാക്ഷി പറയുന്നത്. രണ്ട് അനിയന്മാരുടെയും കൂടി ഒരേയൊരു ചേച്ചിപ്പെണ്ണ്. സിനിമയിലും ടെലിവിഷനിലുമായി തിളങ്ങുന്ന മീനാക്ഷിയുടെ വിശേഷങ്ങൾ...
''ആങ്കറിംഗും അഭിനയവുമൊക്കെയായി തിരക്കോട് തിരക്ക് തന്നെയാണ്. പക്ഷേ ഈ തിരക്കെനിക്ക് ഒത്തിരി ഇഷ്ടമാണ്, ഞാനത് നന്നായി എൻജോയ് ചെയ്യുന്നുമുണ്ട്. എന്റെ പ്രായത്തിലുള്ള എല്ലാവരും പഠിത്തത്തിന്റെ തിരക്കുകളിലാകും, പക്ഷേ ഞാൻ മാത്രേ ഇങ്ങനെ കളിച്ച് ചിരിച്ച് നടക്കുന്നുണ്ടാകൂ. എന്റെയൊരു കാര്യം."" പൊട്ടിച്ചിരിയോടെ മീനാക്ഷി സംസാരിച്ചു തുടങ്ങി.
''സ്റ്റാർ സിംഗർ" എനിക്കെന്റെ സ്വന്തം വീടാണ്. എല്ലാരും സെക്കൻഡ് ഹോം എന്നൊക്കെ അല്ലേ പറയാറ്, പക്ഷേ എനിക്ക് ഫസ്റ്റ് ഹോം ആണ്. ഞാനെന്റെ ടീനേജ് മുഴുവൻ ആസ്വദിച്ചത് അവിടെയാണ്.
4 വർഷം മുന്നേ ആദ്യ സീസണിൽ വന്നു. ഷൂട്ടിംഗിന്റെ തിരക്ക് കൂടിക്കൂടി വന്നതോടെ സ്കൂളിലൊന്നും കൃത്യമായി പോകാൻ പറ്റാതെയായി. അങ്ങനെ വീട്ടിൽ തന്നെ ടീച്ചർ വന്ന് പഠിപ്പിക്കുകയായിരുന്നു. അതുകൊണ്ട് എനിക്ക് വലിയ കൂട്ടുകാരോ സൗഹൃദങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. സ്കൂൾ ലൈഫും അങ്ങനെ കാര്യമായി എൻജോയ് ചെയ്തിട്ടില്ല. പക്ഷേ ആദ്യ സീസണിൽ എത്തിയതോടെയാണ് ഫ്രണ്ട്സിനെയൊക്കെ കിട്ടിത്തുടങ്ങിയത്. എന്റെ ലോകം തന്നെ അവരാണ്. ഞങ്ങളെല്ലാം ഏകദേശം ഒരേ പ്രായക്കാരാണ്, ഭക്ഷണം കഴിപ്പും കിടപ്പും വർത്തമാനം പറച്ചിലുമൊക്കെയായി ഭയങ്കരമായി ക്ലോസ്ഡായിരുന്നു ഞങ്ങളെല്ലാം. സ്കൂളിൽ പോയി അടിച്ച് പൊളിക്കാൻ പറ്റാത്തതിന്റെ വിഷമമൊക്കെ ഇതിലൂടെയാണ് മാറിക്കിട്ടിയത്. ഇപ്പോഴും കോൺടാക്സുണ്ട്. ഒരുമിച്ച് കൂടാറുമുണ്ട്. അതിനുശേഷം വന്ന കുട്ടികളോടും നല്ല അടുപ്പമുണ്ട്. അവരോടൊക്കെ കളിച്ചും ചിരിച്ചും നടക്കുന്നതു കൊണ്ടാകും എനിക്കിപ്പോഴും കുട്ടിക്കളി വിട്ടുമാറാത്തത്. "
അഭിനയമാണ് പ്രിയം
ആങ്കറിംഗാണോ അഭിനയമാണോ ഇഷ്ടമെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, അഭിനയം എന്ന് തന്നെയാണ്. ആങ്കറിംഗ് ആദ്യമൊന്നും അത്ര ഇഷ്ടമായിരുന്നില്ല. ഇവിടെയല്ലാതെ വേറെയെവിടെയെങ്കിലും പോയി ആങ്കർ ചെയ്യാൻ പറഞ്ഞാൽ പറ്റുമെന്ന് തോന്നുന്നില്ല. അഭിനയിക്കാൻ ഭയങ്കര ഇഷ്ടമാണ്. ഒരു സിനിമ കണ്ടു കഴിഞ്ഞാൽ പിന്നെ അതിലെ വേഷങ്ങളൊക്കെ അഭിനയിച്ചു നോക്കലാണ് പരിപാടി. അതുപോലെ സിനിമ കാണാനും ഭയങ്കര ഇഷ്ടമാണ്. ഇഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ ഡയലോഗ് പറഞ്ഞും എക്സ്പ്രഷനിട്ടുമൊക്കെ സ്വന്തം മുറിക്കകത്ത് ഒരേ അഭിനയമാണ് ഞാൻ. അത്രയും പാഷനാണ് അഭിനയം.
ആങ്കറിംഗിലേക്ക് എത്തിയതെങ്ങനെ എന്ന കാര്യത്തിൽ എനിക്ക് പോലും കൃത്യമായ ധാരണയില്ല. ഇത് വെല്ലുവിളിയാണോയെന്ന് ചിന്തിക്കുന്നതിന് മുന്നേ തന്നെ ഇതിലേക്കെത്തി. ഒന്നും അറിയാതെയാണ് ചെന്നത്. പക്ഷേ, അവിടെയെത്തിപ്പോൾ നല്ല കംഫർട്ടായി തോന്നി. വീട്ടിലുള്ളവരെ പോലെയാണ് ലൊക്കേഷനിലെല്ലാവരും പെരുമാറിയത്. പിന്നെ ജഡ്ജസും നല്ല കമ്പനിയും സപ്പോർട്ടുമായിരുന്നു. അവരൊക്കെ ലെജൻഡ്സ് ആണെങ്കിൽ കൂടിയും നല്ല സ്നേഹത്തോടെയാണ് ഞങ്ങളോട് പെരുമാറുന്നത്. കളിക്കാനും തമാശ പറയാനുമൊക്കെ ഞങ്ങളോടൊപ്പം കൂടും. എം. ജയചന്ദ്രൻ അങ്കിളായിരുന്നു എനിക്ക് ഫുഡൊക്കെ വാരി തന്നിരുന്നത്. പുതിയ സീസണിൽ ഏറ്റവുമധികം മിസ് ചെയ്യുന്നതും അദ്ദേഹത്തെയാണ്.
സമയമായില്ല നായികയാകാൻ
ബാലതാരമായിട്ട് എത്തിയവരെല്ലാം നായികമാരായിട്ടെത്തുന്നുണ്ട്. എന്നോടും പലരും ചോദിക്കാറുണ്ട് മീനാക്ഷിയെ എപ്പോഴാണ് നായികയായിട്ട് കാണാൻ പറ്റുന്നതെന്ന്. സത്യത്തിൽ നായികയായിട്ടുള്ള അവസരങ്ങൾ വരുന്നുണ്ട്. പക്ഷേ വീട്ടിൽ അച്ഛനും അമ്മയും പറയുന്നത് സമയമായിട്ടില്ല എന്നാണ്. ഇപ്പോഴല്ലേ കുട്ടിയായിട്ട് ഇരിക്കാൻ പറ്റൂ. അതുകൊണ്ട് നായികാവേഷങ്ങളൊക്കെ കുറച്ച് കഴിഞ്ഞ് ചെയ്യാമെന്നാണ്. പ്രായത്തിന് അനുസരിച്ചുള്ള വേഷങ്ങൾ ചെയ്യാനാണ് എനിക്കുമിഷ്ടം. ഇപ്പോഴേ വലുതായി കാണിക്കേണ്ട ആവശ്യമില്ലല്ലോ. ഞാൻ പത്താം ക്ലാസിലെത്തിയതേയുള്ളൂ. എക്സാം ഇത്തവണ എഴുതുന്നില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. അടുത്ത വർഷം നന്നായി പഠിച്ചെഴുതാമെന്നാണ് കരുതുന്നത്. ക്ലാസിലൊന്നും പോകില്ലെങ്കിലും പഠിക്കാൻ ഞാനത്ര മോശമൊന്നുമല്ല കേട്ടോ.
ലാലങ്കിളിനൊപ്പമുള്ള
നിമിഷങ്ങൾ മിസ് ചെയ്യാറുണ്ട്
വൺ ബൈ ടു എന്ന സിനിമയിലാണ് ഞാനദ്യം അഭിനയിച്ചത്. പിന്നീട്, ആന മയിൽ ഒട്ടകം, ഒരു നോട്ട് പറഞ്ഞ കഥ എന്നീ സിനിമകളിലൊക്കെ അഭിനയിച്ചെങ്കിലും അമർ അക്ബർ ആന്റണിയിലൂടെയാണ് പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങിയത്. എന്തായാലും പ്രായം കൂടുന്നതനുസരിച്ച് അഭിനയത്തിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. അഭിനയം എന്താണെന്ന് അറിയാത്ത പ്രായത്തിലായിരുന്നു ഞാൻ കാമറയ്ക്ക് മുന്നിലെത്തിയത്. അതൊന്നും ഇപ്പോഴെനിക്ക് ഓർമ്മ കൂടിയില്ല. കരയാൻ പറയുമ്പോൾ കരയും, ചിരിക്കാൻ പറയുമ്പോൾ ചിരിക്കും. ഓരോ സിനിമ കഴിയുമ്പോഴും ഭാഗ്യം കൊണ്ട് വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരുന്നു. കാമറയും കുറേ ആൾക്കാരുമാണ് എന്റെ ലോകം. ഞാൻ വളർന്നത് ഇതിനിടിയിൽ കിടന്നാണല്ലോ. അതുകൊണ്ടാകാം അഭിനയത്തോട് ഇത്രയും ഇഷ്ടം തോന്നുന്നത്. അഭിനയത്തിൽ മറക്കാനാകാത്ത നിമിഷം ലാലങ്കിളിനൊപ്പം അഭിനയിച്ചതാണ്. ഇപ്പോഴും അന്നത്തെ ലൊക്കേഷനിലെ തമാശകളൊക്കെ എനിക്ക് നല്ല ഓർമ്മയുണ്ട്. ഏതാണ്ട് രണ്ട് മൂന്ന് മാസത്തോളമുണ്ടായിരുന്നു അതിന്റെ ഷൂട്ട്. ടേക്ക് ആക്ഷൻ ഒന്നും ടെൻഷനാക്കാതെ അദ്ദേഹം നോക്കുമായിരുന്നു. അത്രയും കമ്പനിയായിരുന്നു. അന്ന് ലാലങ്കിൾ എന്നോടൊപ്പം കളിക്കാനും കൂടുമായിരുന്നു. ലാലങ്കിൾ- പ്രിയനങ്കിൾ കോമ്പിനേഷനിൽ അഭിനയിക്കാൻ പറ്റിയെന്നതാണ് വലിയ സന്തോഷം. ലാലങ്കിൾ ഓരോ സീനും എങ്ങനെ ചെയ്യണമെന്നൊക്കെ പറഞ്ഞുതരുമായിരുന്നു, നല്ല ജോളിയായിരുന്നു. ഇടയ്ക്കൊക്കെ അത് മിസ് ചെയ്യാറുണ്ട്.
പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ല
വലുതാകുമ്പോൾ മീനാക്ഷിയ്ക്ക് ആരാകണമെന്ന് ചോദിക്കുന്നവരുണ്ട്. അവരോടൊക്കെ വലുതാകുമ്പോൾ എന്താകുന്നോ അതാകട്ടെ എന്നാണ് ഞാൻ പറയാറുള്ളത്. അതല്ലാതെ ഇന്നതാവണം എന്നൊന്നും ഞാൻ പ്ലാൻ ചെയ്യില്ല. പിന്നെ കുറച്ച് മടിയും ഉള്ള കൂട്ടത്തിലാണ്. ഞാനൊന്നിനും വേണ്ടി എന്നെ ഫോഴ്സ് ചെയ്യാറില്ല. ഇപ്പോഴത്തെ ഇഷ്ടമായിരിക്കില്ല ഇരുപതാമത്തെ വയസിൽ തോന്നുന്നത്. മാത്രവുമല്ല, ഇപ്പോൾ അങ്ങനത്തെ ഇഷ്ടങ്ങളും ഇല്ല. ഭാവിയിൽ തിരഞ്ഞെടുക്കുന്ന പ്രൊഫഷൻ എന്ത് തന്നെയായാലും അഭിനയം കൂടെയുണ്ടാകണേയെന്നാണ് പ്രാർത്ഥന.
പാട്ടോ ഡാൻസോ ഒന്നും പഠിക്കുന്നില്ല. ഡാൻസ് പഠിച്ചിട്ടില്ലേലും പറഞ്ഞു തന്നാൽ പക്ഷേ ചെയ്യും. പാട്ട് ഒരുരക്ഷയും ഇല്ല. ഒറ്റയ്ക്കൊക്കെ ഇരിക്കുമ്പോൾ പാടും. പക്ഷേ അപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് ഞാൻ നന്നായി പാടുന്നുണ്ടല്ലോയെന്ന്. പിന്നെ മനസിലായി അത് എനിക്ക് മാത്രേ തോന്നാറുള്ളൂ, മറ്റുള്ളവർക്ക് അങ്ങനെയല്ല എന്ന്. അതോടെ പാട്ട് പാടാനുള്ള എല്ലാ ധൈര്യവും പോയി. മൈക്ക് കിട്ടിയാൽ അതും പിടിച്ച് നിൽക്കാനേ പറ്റൂ.. പാട്ട് വരാത്ത അവസ്ഥയാണ്.
സിനിമാകുടുംബമാണ്
വീട്ടിൽ ഞാൻ മാത്രമല്ല സിനിമാതാരം. അനിയൻ ആരിഷും സിനിമാതാരമാണ്. 'കള"യിലാണ് അവസാനം ചെയ്തത്. കള കഴിഞ്ഞതോടെ അവന് കുറച്ച് പുതിയ സിനിമകൾ കൂടിയെത്തിയിട്ടുണ്ട്. മൂന്നു നാല് സിനിമകൾ കക്ഷിയുടേതായി വരുന്നുണ്ട്. എന്റെ സിനിമകളുടെ സ്ക്രിപ്ട് കേൾക്കുന്നത് അച്ഛനും ഞാനും കൂടി ചേർന്നാണ്. എന്നോട് ആദ്യം ചോദിക്കും ഇഷ്ടപ്പെട്ടോയെന്ന്. എനിക്ക് പിന്നെ എല്ലാ കഥയും ഇഷ്ടപ്പെടും കേട്ടോ...അങ്ങനെയൊരു ഗുണമുണ്ട്. അച്ഛൻ പക്ഷേ കുറച്ചൂടെ ശ്രദ്ധിച്ചാണ് കഥ കേൾക്കുന്നത്. പിന്നെ ചില ബന്ധങ്ങളുടെയൊക്കെ പേരിൽ ചെയ്യാറുണ്ട്. അതിലൊന്നും കഥ കേൾക്കാൻ നിൽക്കില്ല. അനിയൻ അഭിനയിക്കാൻ പോയപ്പോൾ ഞാൻ ആ ഏരിയയിലേക്ക് പോയതേയില്ല.
ഞങ്ങൾ നേരിൽ കണ്ടാൽ അപ്പോൾ അടിപ്പൊട്ടും. അതാണ് അവസ്ഥ. സിനിമ കണ്ടിട്ട് എന്നോട് അവൻ അഭിനയം എങ്ങനെയുണ്ടെന്ന് ചോദിച്ചിരുന്നു. കുറച്ചൂടെ നന്നാക്കാമായിരുന്നുവെന്നാണ് ഞാൻ പറഞ്ഞത്. അവൻ ഓടിപ്പോയി അച്ഛനോടും അമ്മയോടും അപ്പോൾ തന്നെ പറഞ്ഞുകൊടുത്തു, മീനാക്ഷി എന്തൊക്കെയോ കുറച്ചുകൂടി ശരിയാക്കാനുണ്ടെന്ന് പറഞ്ഞെന്ന്.
അമീറ, മലേപ്പൊതി, വൈകുന്നേരം അങ്ങനെ കുറച്ച് സിനിമകൾ എന്റേതായി വരുന്നുണ്ട്. അമീറയിൽ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കുറച്ച് സീരിയസ് വിഷയമാണ്. കഥ അച്ഛന്റേതാണ്. അനിയനും ഞാനും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമയാണ് അമീറ. ഞങ്ങൾ മൂന്നുപേരും ഒന്നിക്കുന്ന സിനിമയായതുകൊണ്ടുതന്നെ ഞങ്ങൾക്കത് കുറച്ച് സ്പെഷ്യലാണ്.
ഞാൻ മാത്രമേ അങ്ങനെ വിളിക്കാറുള്ളൂ
എന്റെ യഥാർത്ഥ പേര് അനുനയ എന്നാണ്. വീട്ടിൽ വിളിക്കുന്ന പേരാണ് മീനാക്ഷി. പക്ഷേ അനുനയ എന്ന പേര് ഞാൻ തന്നെ വല്ലപ്പോഴും വിളിച്ചാലായി. ആർക്കും അത് ഓർമ്മയിൽ പോലുമില്ല. അച്ഛൻ അനൂപ് അക്കൗണ്ടന്റാണ്. ഇപ്പോൾ ഞങ്ങളുടെ പുറകേ നടക്കുന്നത് തന്നെ വലിയൊരു ജോലിയാണ് അച്ഛന്. പെറ്റ് ഹൗസ്, അക്വേറിയം നിർമിക്കൽ ഒക്കെയായിട്ടും തിരക്കുകളാണ്. അമ്മ രമ്യയ്ക്ക് ഞങ്ങളെ നോക്കാൻ തന്നെ സമയം തികയുന്നില്ല. അഭിനയിക്കുന്നതിൽ വീട്ടിലെല്ലാവർക്കും സന്തോഷമാണ്. പിന്നെ എന്നെ അധികം കിട്ടുന്നില്ല എന്നതായിരുന്നു അവരുടെയൊക്കെ പരാതി. ആരിഷിനെ കൂടാതെ ഒരാൾ കൂടി വീട്ടിലുണ്ട്. അദീഷ്, കക്ഷിയ്ക്ക് രണ്ട് വയസായതേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |