തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ ബീഡിത്തൊഴിലാളി തന്റെ സമ്പാദ്യമായ രണ്ട് ലക്ഷം രൂപ സിഎംആർഡിഎഫിലേക്ക് നൽകിയ സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ടത്തെ വാർത്താ സമ്മേളനത്തിലാണ് കണ്ണൂരിലെ വൃദ്ധനായ ബീഡിത്തൊഴിലാളി വാക്സിൻ ചലഞ്ചിന്റെ ഭാഗമായി പണം നൽകിയ കാര്യം മുഖ്യമന്ത്രി പറയുന്നത്.
തന്റെ സമ്പാദ്യമായ 2,00,850 രൂപയിൽ നിന്നും രണ്ട്‍ ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനായി എത്തിയ വൃദ്ധന്റെ തീരുമാനത്തെക്കുറിച്ച് ബാങ്ക് ജീവനക്കാരൻ സംശയം പ്രകടിപ്പിച്ചപ്പോൾ തനിക്ക് തന്റെ തൊഴിലിൽ നിന്നും ഭിന്നശേഷി പെൻഷനിൽ നിന്നും ലഭിക്കുന്ന പണം മാത്രം മതി ജീവിക്കാനെന്ന് ബീഡിത്തൊഴിലാളി പറഞ്ഞ കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
ഈ സംഭവം ജനങ്ങൾക്കുള്ള വൈകാരികത വ്യക്തമാക്കുന്നതാണെന്നും ഇത്തരത്തിൽ നിരവധി സംഭാവനകൾ തുടർച്ചയായി ദുരിതാശ്വാസ നിധിയിലേക്ക് എത്തുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് മാത്രം 1.15 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ അറിയിച്ചു.
കണ്ണൂരിലെ ബീഡിത്തൊഴിലാളി ഇത്രയും വലിയ തുക സംഭാവന നൽകിയ കാര്യം സോഷ്യൽ മീഡിയയിലും വൈറലായി മാറിയിരുന്നു. ബാങ്കിലെ ജീവനക്കാരൻ തന്നെയാണ് ഈ സംഭവം വിവരിച്ചുകൊണ്ട് സോഷ്യൽ മീഡിയ വഴി രംഗത്തുവന്നത്. സംഭാവന കൈമാറിയ ശേഷം തന്റെ പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ച ശേഷമാണ് ബീഡിത്തൊഴിലാളി മടങ്ങിയതെന്നും ബാങ്ക് ജീവനക്കാരൻ ചൂണ്ടിക്കാട്ടി.
കുറിപ്പ് ചുവടെ:
'ഇന്നലെ ഞാൻ ജോലിചെയ്യുന്ന ബാങ്കിൽ പ്രായമുള്ള ഒരാൾ വന്നു. പാസ്സ് ബുക്ക് തന്നു ബാലൻസ് ചോദിച്ചു...200850 രൂപ ഉണ്ടെന്നു പറഞ്ഞു.
"ഇതിൽ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിൻ വാങ്ങുന്നതിനു സംഭാവന നൽകണം ." കാണുമ്പോൾതന്നെ അവശത തോന്നുന്ന ഒരു മനുഷ്യൻ. കുറച്ചു സംസാരിച്ചപ്പോൾ ജീവിക്കാൻ മറ്റ് ചുറ്റുപാടുകൾ ഒന്നും ഇല്ലെന്നു മനസ്സിലായി.
വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാൽ പോരെ എന്ന് ചോദിച്ചു. നിങ്ങൾക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ. "എനിക്ക് ജീവിക്കാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെൻഷൻ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയിൽ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാൻ ഇതു തന്നെ ധാരാളം. "
"മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോൾ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത് ". അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോൾ....
ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിർത്തുന്നത്.
അതാണ് ഉറപ്പോടെ പറയുന്നത് നമ്മൾ ഇതും അതിജീവിക്കും.....
അതാണ് ഉറപ്പോടെ പറയുന്നത്.
ഇത് കേരളമാണ്.
content highlight: cm pinarayi vijayan talks about cmdrf contribution by beedi maker man in kannur.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |