വാഷിംഗ്ടൺ: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിലേക്ക് സഹായമെത്തിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് മേൽ സമ്മർദ്ദം മുറുകുന്നു. അസ്ട്രസെനക ഉൾപ്പെടെയുള്ള വാക്‌സിനുകളും ജീവൻ രക്ഷാ മരുന്നുകളും ഇന്ത്യയ്ക്ക് നൽകണമെന്ന് യു.എസ് ചേംബർ ഒഫ് കൊമേഴ്സ്, ജനപ്രതിനിധികൾ, പ്രശസ്ത ഇന്ത്യൻ അമേരിക്കൻ വംശജർ എന്നിവരുൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.
അമേരിക്ക സംഭരിച്ചിരിക്കുന്ന അസ്ട്രസെനക വാക്‌സിനും മറ്റ് ജീവൻ രക്ഷാ മരുന്നുകളും ഇന്ത്യയും ബ്രസീലും അടക്കമുള്ള രാജ്യങ്ങൾക്ക് നൽകുന്നതിനെ യു.എസ് ചേംബർ ഓഫ് കൊമേഴ്സ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് യു.സി.ഒ.സി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മൈറോൺ ബ്രിലന്റ് പറഞ്ഞു. ഈ വാക്‌സിന്‍ ഡോസുകള്‍ അമേരിക്കയിൽ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ അമേരിക്കക്കാർക്കും നൽകാൻ ആവശ്യമായ വാക്‌സിൺ ജൂണ്‍ ആദ്യം തന്നെ നിർമാതാക്കൾക്ക് ഉത്പാദിപ്പിക്കാൻ കഴിയും. ഇത് കൊവാക്‌സ് പോലുള്ള സംരംഭങ്ങളിൽ ഉൾപ്പെടെ, അമേരിക്കൻ നേതൃത്വത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാമാരിയിൽ നിന്ന് ലോകം മുഴുവൻ സുരക്ഷിതരാകണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പോരാട്ടത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ ആഗോള സഹായം തേടിയതിന് പിന്നാലെയാണ് യു.സി.ഒ.സി പ്രസ്താവന ഇറക്കിയത്. അവശ്യവസ്തുക്കളുടെ വിതരണം സുഗമമാക്കുന്നതിനും വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ പരിഹരിക്കുന്നതിനും അമേരിക്ക ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് ജലീന പോർട്ടറും പറഞ്ഞു.
പ്രഥമ പരിഗണന അമേരിക്കക്കാർക്കെന്ന് ബൈഡൻ
അതേസമയം, അമേരിക്കൻ ജനതയ്ക്ക് നൽകാനുള്ള വാക്സിൻ നിർമ്മിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് അമേരിക്കൻ ഭരണകൂടം അറിയിച്ചു. മറ്റു രാജ്യങ്ങൾക്ക് മരുന്നു നിർമിക്കാനുള്ള അസംസ്കൃതവസ്തുക്കൾ നൽകുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂ. അസംസ്കൃത വസ്തുക്കളുടെ രാജ്യത്തേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ഇക്കാര്യം അറിയിച്ചത്.
രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ ഇന്ത്യയിൽ അസംസ്കൃതവസ്തുക്കളുടെ ദൗർലഭ്യം മൂലം വാക്സിൻ നിർമാണം പ്രതിസന്ധിയിലാണ്. അമേരിക്ക ഇറക്കുമതി റദ്ദാക്കിയതാണ് ഇതിന് പ്രധാനകാരണം.
ഇന്ത്യയുടെ ആവശ്യം മനസ്സിലാക്കുന്നുവെന്നും വിഷയം പരിഗണിക്കുമെന്നും അമേരിക്ക നേരത്തേ ഉറപ്പുനൽകിയിരുന്നു. അമേരിക്കയുടെ പ്രതിരോധ ഉത്പാദനനിയമ (ഡി.പി.എ.)പ്രകാരം ആഭ്യന്തര ഉപയോഗത്തിന് പ്രഥമപരിഗണന നൽകുന്നതിനാലാണ് കയറ്റുമതിയിൽ നിയന്ത്രണം വന്നതെന്നും ഇന്ത്യയെ അറിയിച്ചിരുന്നു.
നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം എപ്പോൾ പരിഗണിക്കുമെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അമേരിക്കയാണ് ആദ്യം. അമേരിക്കൻ ജനതയ്ക്ക് വാക്സിനേഷൻ വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ എന്നായിരുന്നു പ്രൈസിന്റെ മറുപടി. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യമാണ് അമേരിക്ക. ഏറ്റവുമധികം മരണവും ഇവിടെയാണ്. അതുകൊണ്ട് തന്നെ അമേരിക്കയ്ക്കാണ് മുൻഗണന. ബാക്കി രാജ്യങ്ങൾക്ക് വേണ്ടി കഴിയുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |