കണ്ണൂർ /പഴയങ്ങാടി: ഓൺലൈൻ രജിസ്ട്രേഷൻ പ്രകാരം ടോക്കൺ അനുവദിച്ചിട്ടും വാക്സിനേഷൻ സെന്ററുകളിലേക്ക് ജനം ഒഴുകിയെത്തുന്നത് അധികൃതർക്ക് തലവേദനയാകുന്നു. വൈകിട്ട് സമയം നിശ്ചയിച്ച് നൽകിയവരടക്കം രാവിലെ മുതൽ കേന്ദ്രത്തിലെത്തുന്നത് മൂലം മിക്കയിടങ്ങളിലും വലിയ ആൾക്കൂട്ടങ്ങൾ രൂപപ്പെടുകയാണ്.
പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ വാക്സിൻ എടുക്കുന്നതിന് മാനദണ്ഡം പാലിക്കാതെ ജനം കൂട്ടമായെത്തിയത് അധികൃതർക്ക് തലവേദനയായി.സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ശരിയായ രീതീയിൽ ധരിക്കാതെയും തിരക്ക് കൂട്ടിയവരെ നിയന്ത്രിക്കാൻ കഴിയാതെ അധികൃതർ കുഴഞ്ഞു.
200 ആളുകൾക്കാണ് പ്രതിദിനം ഇവിടെ നിന്ന് വാക്സിൻ നൽകുന്നത്.ഓൺലൈനിലൂടെ സമയം നൽകിയവർക്ക് പുറമെ വാക്സിൻ ലഭിക്കില്ലെന്ന ആശങ്ക പരന്നതിനെ തുടർന്നാണ് ജനം കൂട്ടമായി എത്തിയത്.വാക്സിൻ എടുക്കാൻ എത്തിയവരിൽ ഭൂരിഭാഗവും പ്രായം കൂടിയവരാണ് ഇതിൽ തന്നെ ആദ്യമായി എടുക്കുന്നവരും രണ്ടാം ഡോസ് വേണ്ടവരുമുണ്ടായിരുന്നു. വാക്സിൻ കേന്ദ്രത്തിന് നൂറ് മീറ്റർ മാറിയാണ് കൊവിഡ് ടെസ്റ്റ് കേന്ദ്രമുള്ളത്. വാക്സിൻ എടുക്കുവാൻ എത്തുന്നവരും ടെസ്റ്റ് ചെയ്യുവാൻ എത്തുന്നവരും കൂടി ചേർന്ന് സമ്പർക്കം പുലർത്തുന്ന അവസ്ഥയാണ് ഇവിടെയുണ്ടായിരുന്നത്.
കണ്ണൂർ കോർപറേഷനിലെ പ്രധാന വാക്സിനേഷൻ കേന്ദ്രമായ ജൂബിലി ഹാളിൽ ഇന്നലെ നീണ്ട ക്യൂ രൂപപ്പെട്ടു. സാമൂഹിക അകലവും കൊവിഡ് നിയന്ത്രണങ്ങളും മറന്നാണ് ഇവിടെ ജനക്കൂട്ടമുണ്ടായത്. ഓൺലൈൻ രജിസ്ട്രർ പ്രകാരം 1200 പേർക്കാണ് ഇന്നലെ സമയം നൽകിയത്. എന്നാൽ ജനം കൂട്ടമായെത്തിയത് ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും പ്രയാസത്തിലാക്കി.
അതിരാവിലെ തന്നെ ജൂബിലി ഹാളിന് മുന്നിൽ ആളുകളെത്തിയിരുന്നു. രാവിലെ പത്തോടെ ക്യൂ ഹാളിന്റെ ഗേറ്റിന് വെളിയിലെത്തി. ഇത് പിന്നീട് മുൻസിപ്പൽ ഹൈസ്‌കൂൾ പരിസരം വരെയും നീണ്ടു. പൊരിവെയിലത്ത് മണിക്കൂറോളമാണ് ആളുകൾ കാത്തിരുന്നത്.
വാക്സിനെടുത്തതിന് ശേഷം അര മണിക്കൂർ നിരിക്ഷണത്തിലിരുന്നാണ് ആളുകൾ പുറത്തിറങ്ങുന്നത്. ഹാളിലാണ് വാക്സിനെടുത്തതിന് ശേഷം വിശ്രമിക്കാനുള്ള സൗകര്യമൊരുക്കിയത്. . എന്നാൽ ഒരേ സമയം കൂടുതലാളുകൾ എത്തിയത് സ്ഥിതി മോശമാക്കി.
ഓൺലൈൻ രജിസ്ട്രേഷൻ വച്ചിട്ടും ജനം കൂട്ടത്തോടെ വാക്സിൻ കേന്ദ്രത്തിൽ
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ സംഘർഷാവസ്ഥ
തളിപ്പറമ്പ്: കൊവിഡ് വാക്സിനെടുക്കാൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവർ ഒന്നിച്ചെത്തിയതോടെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു.വൈകുന്നേരം 3 മണിക്ക് സമയം നിശ്ചയിച്ച് നൽകിയവർകൂടി രാവിലെ ഒൻപത് മണിയോടെ ആശുപത്രിയിലെ രജിസ്‌ട്രേഷൻ കൗണ്ടറിലെത്തിയിരുന്നു.
ഇവർ ഉൾപ്പെടെ 500 പേർക്ക് വാക്സിൻ നൽകാനായിരുന്നു ആശുപത്രി അധികൃതർക്ക് നിർദ്ദേശം ലഭിച്ചിരുന്നത്. രാവിലെ പത്തരയോടെ തന്നെ 300 പേരുടെ രജിസ്‌ട്രേഷൻ പൂർത്തിയായി. എന്നാൽ പിന്നെയും 300 ലേറെ പേർ ഇവിടെ അവശേഷിച്ചിരുന്നു.ഇവർ ബഹളം വെച്ചതോടെ തളിപ്പറമ്പ് പൊലീസും സ്ഥലത്തെത്തി. മറ്റൊരു കൗണ്ടർ കൂടി തുറന്ന് കൂടുതലാളുകൾക്ക് കൂടി രജിസ്‌ട്രേഷൻ അനുവദിക്കാൻ തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങൾ അവസാനിച്ചത്. ഓൺലൈൻ രജിസ്‌ട്രേഷന്റെ ആദ്യ ദിവസമായതിനാലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായതെന്നും രണ്ട് ദിവസത്തിനകം സാധാരണ പോലെ വാക്സിനേഷൻ നടത്താൻ കഴിയുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.കെ .ടി. രേഖ പറഞ്ഞു. ഇന്നലെ രജിസ്റ്റർ ചെയ്ത 500 പേർക്കും വാക്സിനേഷൻ പൂർത്തിയാക്കിയെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |