ദുരന്തത്തിൽ പെട്ടത് തൊഴിലാളികൾ
384 പേരെ സൈന്യം രക്ഷിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ജോഷി മഠിന് സമീപം ഇന്ത്യ- ചൈന അതിർത്തിയിലെ നിതി താഴ്‌വരയിൽ വെള്ളിയാഴ്ച വൈകിട്ട് മഞ്ഞുമല ഇടിഞ്ഞും തുടർന്നുണ്ടായ ഹിമപാതത്തിലും എട്ട് പേർ മരിച്ചു. നൂറുകണക്കിനാളുകളെ കാണാതായി. 384 പേരെ സൈന്യം രക്ഷപ്പെടുത്തി. ആറുപേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കാം.
അതിർത്തി റോഡുകളുടെ അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
പ്രദേശത്ത് അഞ്ച് ദിവസമായി കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ സുംന-റിംഖിം റോഡിൽ നിന്ന് നാല് കിലോ മീറ്റർ അകലെ മഞ്ഞുമല ഇടിഞ്ഞു വീഴുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ ഹിമപാതത്തിൽ ബോർഡർ റോഡ് ഓർഗനൈസേഷന്റെ ഓഫീസും തൊഴിലാളികളുടെ രണ്ട് ക്യാമ്പുകളും തകർന്നു.
മൂന്ന് കിലോമീറ്റർ അകലെയുള്ള ക്യാമ്പിൽ നിന്ന് സൈന്യം രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടെങ്കിലും പ്രതികൂല കാലാവസ്ഥയും മണ്ണിടിച്ചിലും കാരണം സ്ഥലത്തെത്താൻ വൈകി. പല സ്ഥലത്തും മണ്ണിടിഞ്ഞു വീണ് വഴികൾ തടസപ്പെട്ടിരിക്കയാണ്. ജോഷിമഠിൽ നിന്നെത്തിയ അതിർത്തി റോഡ് ടാസ്ക് ഫോഴ്സ് റോഡുകളിലെ മണ്ണ് നീക്കുകയാണ്.
തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തെരച്ചിൽ തുടരുന്നത്.
ആദ്യം 55 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. വൻ നാശമാണ് പ്രദേശത്ത് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ബി.ആർ.ഒയും ജില്ലാ അധികൃതരുമായും നിരന്തരം സമ്പർക്കം തുടരുകയാണെന്ന് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് ട്വീറ്റ് ചെയ്തു. എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുവീണ് ഋഷിഗംഗ, അളകനന്ദ നദികൾ കരകവിഞ്ഞെുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 80ഓളം പേർ മരിച്ചിരുന്നു. 124 പേരെ കാണാതായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |