കണ്ണൂർ:തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടംനിലനിൽക്കെ കണ്ണൂർ സർവകലാശാല യു.ജി.സി എച്ച്.ആർ.ഡി സെന്ററിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കത്തിൽ ഗവർണർ വൈസ് ചാൻസലറിൽ നിന്ന് വിശദീകരണം തേടി.സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ഗവർണറുടെ നടപടി.
അക്കാഡമിക് മെറിറ്റോ ഗവേഷണപരിചയമോ അദ്ധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാം. ഇന്റർവ്യൂവിനു ഹാജരാവുന്ന ആരെയും കൂടുതൽ മാർക്ക് നൽകി നിയമിക്കുന്നതാണ് ഈയിടെ കാലിക്കറ്റ്, സംസ്‌കൃത, മലയാളം സർവകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങൾ വിവാദമാക്കിയത്. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ നിയമനം നടത്തുന്നതു തടയണമെന്നും തിരക്കിട്ടു നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതി.
ഡയറക്ടറെ നിയമിക്കാതെഅസി.പ്രൊഫസർ നിയമനം
സെന്ററിലെ തസ്തികകൾ യു.ജി.സി വ്യവസ്ഥ അനുസരിച്ചു താൽക്കാലികമാണെങ്കിലും അസി. പ്രൊഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർവകലാശാലയ്ക്ക് സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു. ജൂൺ 30നാണ് നിയമന വിജ്ഞാപനം സർവകലാശാല പുറപ്പെടുവിച്ചത്. ഡയറക്ടറുടെ തസ്തികയിൽ നിയമനം നടത്താതെയാണ് അസി. പ്രൊഫസറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി 16ന് ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേർക്ക് ഇമെയിൽ ആയി അയച്ചിട്ടുണ്ട്. കുസാറ്റിൽ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയർന്ന സ്‌കോർ പോയിന്റ് ഉള്ള പരമാവധി 10 പേരെ ഇന്റർവ്യൂവിനു ക്ഷണിക്കുമ്പോൾ കണ്ണൂരിൽ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാൻ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |