ആറന്മുള: സാംസ്കാരിക ഗ്രാമത്തെ ഭക്തിരസത്തിന്റെ ഹാരമണിയിച്ച് പമ്പാ നദിക്കരയിൽ 'രുദ്രാക്ഷ മാഹാത്മ്യം' .
പാർത്ഥസാരഥി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്കു സമീപം, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ എ.പത്മകുമാറിന്റെ കീച്ചം പറമ്പിൽ വീട്ടുമുറ്റത്താണ് അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം രുദ്രാക്ഷം കന്നി കായ്ച്ചത്. അപൂർവമായ വിളവിന്റെ ആഹ്ളാദത്തിലാണ് പത്മകുമാറും കുടുംബവും. 5 മുഖമുള്ള (പഞ്ചമുഖി) രുദ്രാക്ഷം 10 കിലോ ഇക്കുറി ലഭിച്ചു. ഓരോന്നും നന്നായി ഉരച്ച ശേഷം ശുദ്ധമായ എള്ളെണ്ണയിൽ ഉണക്കി വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്. സാധാരണ ഏകമുഖിയായ രുദ്രാക്ഷമാണ് ലഭിക്കുന്നതെങ്കിലും പഞ്ചമുഖങ്ങളോടുകൂടിയ രുദ്രാക്ഷം വിളവെടുക്കാനായത് ഭാഗ്യമായി കരുതുന്നുവെന്ന് പത്മകുമാർ പറഞ്ഞു. കോന്നിയിലുള്ള സുഹൃത്ത് ഡോ. ഗോപിനാഥപിള്ളയാണ് പത്മകുമാറിന് രുദ്രാക്ഷ തൈ 5 വർഷം മുൻപ് നൽകിയത്. ഇന്ന് വലിയ മരമായി മാറിയ രുദ്രാക്ഷത്തിന് മികച്ച പരിചരണമാണ് നൽകിയത്. ആവശ്യക്കാർക്ക് സൗജന്യമായി ഇവ നൽകാനാണ് ഇൗ കുടുംബത്തിന്റെ തീരുമാനം. രുദ്രാക്ഷ മാല അണിയുന്നത് കുടുംബത്തിൽ ഐശ്വര്യം പ്രദാനം ചെയ്യുമെന്ന് ഹിന്ദു പുരാണങ്ങൾ ഉദ്ഘോഷിക്കുമ്പോൾ, ആയുർവേദത്തിൽ മികച്ച ഔഷധമായും കണക്കാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |