തിരുവനന്തപുരം: കൊവിഡ് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി സഹകരണമേഖല ആദ്യഘട്ടത്തിൽ 200 കോടി രൂപ സമാഹരിച്ചു നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.പ്രാഥമിക വായ്പാ സംഘങ്ങൾ ഗ്രേഡിംഗ് പ്രകാരം 2 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകും. പ്രാഥമിക വായ്പേതര സംഘങ്ങൾ 50,000 മുതൽ 1 ലക്ഷം രൂപ വരെയും നൽകും.കേരള ബാങ്ക് 5 കോടി രൂപയും സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് 2 കോടി രൂപയും, ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഓരോ കോടി രൂപ വീതവും മറ്റുള്ള സ്ഥാപനങ്ങൾ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും സംഭാവന നൽകും.
സഹകരണ ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളം നൽകും. ഒരു ദിവസത്തെ ശമ്പളം ഏപ്രിൽ മാസത്തിലെ ശമ്പളത്തിൽ നിന്നും ഒരു ദിവസത്തെ ശമ്പളം മേയിലെ ശമ്പളത്തിൽ നിന്നുമാണ് നൽകുക.
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ബോർഡുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളവും സംഭാവന ചെയ്യും.പലവ്യഞ്ജനങ്ങൾ, മരുന്ന് എന്നിവയുടെ വാതിൽപ്പടി വിതരണം കൺസ്യൂമർ ഫെഡും മാർക്കറ്റ് ഫെഡും വിപുലമാക്കും.
വാക്സിൻ ചലഞ്ച്: മുഖ്യമന്ത്രി ഒരു ലക്ഷം രൂപ നൽകി
തിരുവനന്തപുരം: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.
കൊവിഡ് പ്രതിരോധ വാക്സിൻ വില കൊടുത്തു വാങ്ങണമെന്ന കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് വാക്സിൻ ചലഞ്ചിന് സർക്കാർ മുൻകൈയെടുത്തത്. രണ്ട് ദിവസം മുമ്പാണ് വാക്സിൻ ചലഞ്ചിന് തുടക്കമായത്. ഇതിനകം മൂന്നേ മുക്കാൽ കോടിയോളം രൂപ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കഴിഞ്ഞു.
വാക്സിൻ ചലഞ്ചിൽ മന്ത്രി കടകംപള്ളിയുടെ ഒരുമാസത്തെ ശമ്പളം
തിരുവനന്തപുരം: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയുടെ തെളിവാണ് ആരുടെയും ആഹ്വാനവുമില്ലാതെ തന്നെ ജനങ്ങൾ ജനകീയ ചലഞ്ചുമായി മുന്നോട്ടു വന്നതെന്നും കാമ്പെയിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.മന്ത്രിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരും ശമ്പളത്തിന്റെ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സോഷ്യൽ മീഡിയയിൽ ആരംഭിച്ച ചലഞ്ചിലൂടെ മൂന്നു ദിവസത്തിനകം 3 കോടിയിലധികം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.
വാക്സിൻ ചലഞ്ച്: സർക്കാരിന് പിന്തുണയുമായി എ.ഐ.വൈ.എഫ്
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിനേഷൻ നയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കൊവിഡ് കാലത്തെ മറ്റൊരു പകൽക്കൊള്ളയ്ക്കാണ് ശ്രമിക്കുന്നതെന്നും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
കൊവിഡ് വാക്സിനുകൾ പൊതുജനങ്ങൾ വില കൊടുത്തു വാങ്ങണമെന്ന കേന്ദ്ര സർക്കാർ തീരുമാനം ജനദ്രോഹപരമാണ്.
കേരള സർക്കാർ എല്ലാവർക്കും സൗജന്യമായി കൊവിഡ് വാക്സിൻ നൽകിവരികയാണ്. ഈ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഈ ഉദ്യമത്തിൽ പങ്കാളികളാകുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ. സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ അറിയിച്ചു.
വാക്സിൻ ചലഞ്ച് : ഇന്നലെ1.6 കോടിയായി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വാക്സിൻ ചലഞ്ചിന്റെ ഭാഗമായി ഇന്നലെ ലഭിച്ച തുക 1.6 കോടി രൂപ. 6187 പേരാണ് ഇന്നലെ രാത്രി 8 വരെയുള്ള കണക്കുകൾ പ്രകാരം തുക സംഭാവന ചെയ്തത്. ആദ്യ ദിവസമായ വ്യാഴാഴ്ച 35 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. വെള്ളിയാഴ്ച 1.96 കോടി രൂപയും ലഭിച്ചു. ഇതോടെ സി.എം.ഡി.ആർ.എഫിലേക്ക് വാക്സിൻ ചലഞ്ച് വഴി നാലുകോടിയിലധികം രൂപ ലഭിച്ചു. ഓൺലൈൻ വഴിയല്ലാതെ ബാങ്ക് അക്കൗണ്ടുകൾ വഴിയും തുക ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |