തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ വ്യാപകമായി രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ സർക്കാർ തീരുമാനം. സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം കിടക്കകൾ ഇതിനായി മാറ്രിവയ്ക്കും.
സ്വകാര്യ ആശുപത്രി ഉടമകളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഓൺലൈനായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ 20% കിടക്കകളാണ് മാറ്രിവച്ചത്. ഇപ്പോൾ ഗുരുതരമായതോടെയാണ് കൂടുതൽ കിടക്കകൾ മാറ്റിവയ്ക്കാൻ ധാരണയായത്. 30ശതമാനത്തിലേറെ കിടക്കകൾ മാറ്റിവച്ചിട്ടുള്ള ആശുപത്രികളും ഉണ്ടെന്ന് ഉടമകൾ യോഗത്തിൽ പറഞ്ഞു.
സർക്കാർ ആശുപത്രികൾ റഫർ ചെയ്യുന്ന രോഗികൾക്ക് കാരുണ്യ നിരക്കിൽ ആരോഗ്യവകുപ്പ് തുക നൽകും. ആശുപത്രികൾ രേഖകൾ സമർപ്പിച്ചാൽ 15ദിവസത്തിനുള്ളിൽ പണം അനുവദിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. അമിത നിരക്ക് ഈടാക്കരുതെന്നും നിരക്ക് ഏകീകരണം പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അമിത് നിരക്ക് ഈടാക്കില്ലെന്ന് ആശുപത്രി ഉടമകൾ ഉറപ്പു നൽകി. എന്നാൽ ഓരോ ആശുപത്രിയുടെയും സൗകര്യങ്ങൾ വ്യത്യസ്തമായതിനാൽ നിരക്ക് ഏകീകരിക്കാൻ പറ്റില്ലെന്ന് അവർ വ്യക്തമാക്കി. 407 സ്വകാര്യ ആശുപത്രികൾ കാരുണ്യ ആരോഗ്യ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഇതിൽ 137 ആശുപത്രികൾ സർക്കാർ നിരക്കിൽ കൊവിഡ് ചികിത്സ നൽകുന്നുണ്ട്. ബാക്കി ആശുപത്രികളും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളുടെ ആംബുലൻസുകൾ 108 ആംബുലസ് സർവീസുമായി സഹകരിക്കും.
സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
കൊള്ളയടിച്ചാൽ നടപടി
കൊവിഡ് രോഗികളിൽ നിന്ന് അമിത ഫീസ് ഈടാക്കി എന്ന് പരാതി ഉണ്ടായാൽ പരിഹരിക്കാൻ ജില്ലകളിൽ കളക്ടറുടെ സമിതിയുണ്ടാകും.ഡി.എം.ഒ, ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹി എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |