കോഴിക്കോട്: കൊവിഡ് പെയ്തിറങ്ങുന്ന രണ്ടാംതരംഗത്തിൽ എ.ടി.എം കൗണ്ടറുകളിലെ സാനിറ്റെസർ കുപ്പികൾ അപ്രത്യക്ഷമാകുന്നത് ഭീഷണിയാകുന്നു. രോഗ വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ബാങ്കുകൾ എ.ടി.എം കൗണ്ടറുകളിൽ സാനിറ്റൈസറുകൾ ഒരുക്കിയിരുന്നു. തീരുന്ന മുറയ്ക്ക് നിറയ്ക്കാനും മനസുവച്ചു. എന്നാൽ ജില്ലയിലെ 80 ശതമാനത്തോളം എ.ടിഎം കൗണ്ടറുകളിലും ഇപ്പോൾ സാനിറ്റെസറിന്റെ ഒഴിഞ്ഞ കുപ്പി മാത്രമാണുള്ളത്. ജാഗ്രതാ നിർദ്ദേശമടങ്ങിയ നോട്ടീസുകളും ചുമരുകളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.
ബാങ്കിനോട് ചേർന്നുളള എ.ടി.എം കൗണ്ടറുകളിൽ സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ജാഗ്രതയൊന്നും ഇപ്പോഴില്ല. ദിവസവും 500 ഓളം പേർ ഉപയോഗിക്കുന്ന എ.ടി.എം കൗണ്ടറുകൾ ജില്ലയിലുണ്ട്. എ.ടി.എം മെഷീനുകൾ ദിവസവും അണുവിമുക്തമാക്കുക ശ്രമകരമായ പ്രവൃത്തിയാണെങ്കിലും സാനിറ്റെസർ കൂടി ഇല്ലാതാകുന്നത് ഭീതി ഉയർത്തുകയാണ്. കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസറോ സോപ്പോ കരുതാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്ന അധികൃതർ എ.ടി.എം കൗണ്ടറുകളിലെ 'അപകടം ' കാണാതെപോവുകയാണ്. സാമ്പത്തിക ബാദ്ധ്യത ഉണ്ടാവുമെന്നതിനാലാണ് പല ബാങ്കുകളും സാനിറ്റെസർ സ്ഥാപിക്കുന്നതിൽ നിന്ന് പിൻമാറുന്നത്. ഉപഭോക്താക്കൾ ബാങ്കുകളിൽ വരുന്നത് നിരുത്സാഹപ്പെടുത്താനും ഡിജിറ്റൽ പണമിടപാട് നടത്താനും പ്രോത്സാഹിപ്പിക്കുന്ന ബാങ്ക് അധികൃതർ എ.ടി.എം കൗണ്ടറുകളുടെ കാര്യം മറക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |