തൃശൂർ: മഠത്തിൽ വരവിനിടെ ആൽ മരത്തിന്റെ കൊമ്പുവീണ് പരിക്കേറ്റവരെ മന്ത്രി എ.സി മൊയ്തീൻ സന്ദർശിച്ചു. ഇന്നലെ പുലർച്ചെയാണ് മന്ത്രി അപകട സ്ഥലത്തെത്തിയത്. ആശുപത്രിയിലെത്തിയ മന്ത്രി പരിക്കേറ്റവരുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങൾ നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി. അപകട സ്ഥലവും മന്ത്രി സന്ദർശിച്ചു. കൊവിഡിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന മന്ത്രി വി.എസ് സുനിൽ കുമാർ ബന്ധപ്പെട്ടവർക്ക് ഫോണിലൂടെ നിർദ്ദേശം നൽകി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാറും അപകട സ്ഥലത്തെത്തിയിരുന്നു.
ദുരന്തം വേദനാജനകം: ടി.എൻ പ്രതാപൻ എം.പി
വടക്കാഞ്ചേരി: തൃശൂർ പൂരത്തിനിടെ ആൽമര കൊമ്പ് പൊട്ടിവീണുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമെന്ന് ടി.എൻ പ്രതാപൻ എം.പി. അപകടത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആശ്വാസ സഹായവും പരിക്കേറ്റവർക്ക് ചികിത്സാ സഹായവും ഉറപ്പാക്കണമെന്ന് സർക്കാരിനോടും ജില്ലാ ഭരണകൂടത്തോടും പ്രതാപൻ അഭ്യർത്ഥിച്ചു.
സര്ക്കാര് നഷ്ടപരിഹാരം നല്കണം: ബി.ജെ.പി
തൃശൂർ: പൂരത്തിനിടെ മരം വീണുണ്ടായ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ ആശ്രിതർക്ക് 25 ലക്ഷം വീതവും പരിക്കേറ്റവർക്ക് നഷ്ടപരിഹാരവും സൗജന്യ ചികിത്സയും കേരള സർക്കാർ നൽകണം. ജനങ്ങളെ കണ്ണീരിലാഴ്ത്തിയ അതിദാരുണ സംഭവമാണ് ഉണ്ടായിട്ടുള്ളത്. ആ ഗൗരവത്തോടെ സർക്കാർ ഈ വിഷയത്തെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |