കണ്ണൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കൊവിഡ് വാക്സിനും ചികിത്സയും സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന് പിന്തുണയുമായി മലയാള കഥയുടെ കുലപതി ടി .പദ്മനാഭൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകിയാണ് പദ്മനാഭൻ പിന്തുണ അറിയിച്ചത്. കൊവിഡ് മഹാവ്യാധിയിൽ കൂട്ടമരണങ്ങൾ സംഭവിക്കുമ്പോഴും കുത്തിവയ്പിന്റെ വില നിർണയാധികാരം കുത്തകകൾക്ക് അടിയറവച്ച കേന്ദ്ര നയത്തെ പദ്മനാഭൻ വിമർശിച്ചു. ഇതുപോലൊരു മഹാമാരിക്കാലത്ത് ജനങ്ങളുടെ ജീവന് വിലയിടുന്ന കേന്ദ്രനയം ക്രൂരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ പോലും വസൂരി പോലുള്ള മഹാമാരികൾക്ക് സൗജന്യവും നിർബന്ധിതവുമായ കുത്തിവയ്പ് നടത്തിയിട്ടുണ്ട്. രാജ്യം അത്യന്തം ആപൽക്കരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ വാക്സിന്റെ വില നിർണയിക്കാനുള്ള അധികാരം കുത്തകകൾക്ക് വിട്ടുകൊടുക്കുന്നത് അനീതിയാണ്. ഇക്കാര്യത്തിൽ കേരള സർക്കാർ കാണിക്കുന്ന മാതൃക ശ്ലാഘനീയമാണെന്നും പത്മനാഭൻ പറഞ്ഞു. ''കേരളത്തിൽ സൗജന്യ വാക്സിൻ ഉറപ്പാക്കുമെന്ന തീരുമാനത്തിൽനിന്ന് ഒരു കാരണവശാലും പിന്നോട്ടു പോകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വലിയ ആശ്വാസമാണ്. ബാഹ്യപ്രേരണയില്ലാതെ ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നത് ഈ പ്രതീക്ഷയുടെ സൂചനയാണ്. ആടിനെ വിറ്റ് ഒരു വീട്ടമ്മ നൽകിയ സംഭാവന വലിയ പ്രചോദനമാണ്. നൽകുന്ന ധനസഹായം ആളുകളെ അറിയിക്കണമെന്ന് കരുതുന്നയാളല്ല ഞാൻ. എന്നാൽ ആർക്കെങ്കിലും ഇത് പ്രേരണയാകുന്നെങ്കിൽ ആവട്ടെ എന്നു കരുതി''- അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയിൽ സംസ്ഥാനം പ്രയാസമനുഭവിച്ച രണ്ടു വർഷങ്ങളിലും ടി. പത്മനാഭൻ സമാനമായ സഹായം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |