ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗമല്ല സുനാമിയാണെന്ന് നിരീക്ഷിച്ച ഡൽഹി ഹൈക്കോടതി മേയ്, ജൂൺ മാസങ്ങളിൽ അതിവ്യാപനം നേരിടാനുള്ള തയ്യാറെടുപ്പുകൾ അറിയിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഓക്സിജൻ വിതരണം തടയുന്നവരെ 'തൂക്കു'മെന്ന് മുന്നറിയിപ്പ് നൽകിയ കോടതി ഓക്സിജൻ ടാങ്കറുകൾ സജ്ജമാക്കാത്തതിന് ഡൽഹി സർക്കാരിനെ വിമർശിച്ചു.
ഓക്സിജൻ തേടി ഡൽഹിയിലെ ആശുപത്രികൾ നൽകിയ ഹർജി പരിഗണിക്കാൻ അവധി ദിവസം സിറ്റിംഗ് നടത്തിയതായിരുന്നു ജസ്റ്റിസുമാരായ വിപിൻ സാംഘിയും രേഖാ പള്ളിയും അടങ്ങിയ ബെഞ്ച്.
കൊവിഡ് വ്യാപനം മേയ്-ജൂണിൽ പാരമ്യത്തിലെത്തുമെന്ന ഐ.ഐ.ടി കാൺപൂർ പഠനം പരാമർശിച്ച കോടതി അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രികൾ, മെഡിക്കൽ ജീവനക്കാർ, മരുന്ന്, വാക്സിൻ, ഓക്സിജൻ തുടങ്ങിയ കാര്യങ്ങളിൽ എന്തൊക്കെ തയ്യാറെടുപ്പ് നടത്തിയെന്ന് കേന്ദ്രസർക്കാരിനോട് ചോദിച്ചു. മരണ നിരക്ക് കൂടുതലാണ്. പ്രതിരോധ ശേഷി കുറഞ്ഞവരാണ് ഏറ്റവും കൂടുതൽ ഇരയാകുന്നത്. മരണ നിരക്ക് കുറയ്‌ക്കണം -കോടതി അഭിപ്രായപ്പെട്ടു.
അടുത്ത മാസങ്ങളിലെ രോഗവ്യാപനം നേരിടാൻ രാജ്യം തയ്യാറാവണമെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത പറഞ്ഞു.
ഓക്സിജൻ എത്തുന്നില്ലെന്ന ഡൽഹി സർക്കാരിന്റെ പരാതി പരിഗണിച്ച കോടതി, ഉദ്യോഗസ്ഥർ തടസം നിന്നാൽ അറിയിക്കാൻ ആവശ്യപ്പെട്ടു. "അത്തരക്കാരെ ഞങ്ങൾ തൂക്കിലിടും. ആരെയും വെറുതെ വിടില്ല" കോടതി മുന്നറിയിപ്പ് നൽകി.
ഡൽഹിക്ക് ഉറപ്പു നൽകിയ 480 ടൺ ഓക്സിജൻ എപ്പോൾ എത്തുമെന്ന് പറയാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്‌ച വരെ 300 ടൺ ഓക്സിജൻ മാത്രമാണ് ലഭിച്ചതെന്ന് ഡൽഹി സർക്കാർ അറിയിച്ചിരുന്നു.
ഓക്സിജൻ എത്തിക്കാനുള്ള ക്രയോജനിക് ടാങ്കറുകൾ സജ്ജമാക്കാത്തതിന് ഡൽഹി സർക്കാരും കോടതിയുടെ പഴി കേട്ടു. ഓക്സിജൻ അനുവദിച്ചിട്ടും അതു കൊണ്ടുവരാൻ ക്രയോജനിക് ടാങ്കറുകൾ സജ്ജമാക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ടാങ്കറുകൾ ലഭിക്കാനില്ലെന്ന് ഡൽഹി സർക്കാർ മറുപടി നൽകി. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ടാങ്കറുകൾ എത്തിക്കണം. ടാങ്കറുകൾ സംഘടിപ്പിക്കാൻ മൂന്നു ദിവസം ലഭിച്ചതാണ്. മുൻ സർക്കാർ ഉദ്യോഗസ്ഥനായ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ എങ്ങനെയാണ് നടക്കുന്നതെന്ന് നന്നായി അറിയാമല്ലോ - ഹൈക്കോടതി കടുപ്പിച്ചു.
306 കൊവിഡ് രോഗികളിൽ 100 പേർ ഗുരുതരാവസ്ഥയിലാണെന്നും ഓക്സിജൻ ഇല്ലാത്തതിനാൽ പലരെയും ഡിസ്ചാർജ്ജ് ചെയ്യുകയാണെന്നും ഡൽഹി മഹാരാജ അഗ്രസൻ ആശുപത്രി അറിയിച്ചു. 25 രോഗികൾ മരിച്ചവിവരം ഗംഗാറാം ആശുപത്രിയും വിവരിച്ചു. ഡൽഹി സർക്കാർ ഉദ്യോഗസ്ഥരെ ബന്ധപ്പെടാനാകുന്നില്ലെന്നും ആശുപത്രികൾ പരാതിപ്പെട്ടു.
ഉദ്യോഗസ്ഥരുടെ പ്രവർത്തനം മോശമാണെന്നും കാര്യങ്ങൾ നേരെയാക്കണമെന്നും കോടതി ഡൽഹി സർക്കാരിന്റെ അഭിഭാഷകൻ രാഹുൽ മെഹ്റയോട് പറഞ്ഞു.
ട്രെയിനുകളും വിമാനങ്ങളും വഴി ഓക്സിജൻ വിതരണം വേഗത്തിലാക്കാൻ നടപടിയെടുത്തതായി കേന്ദ്ര സർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |