പ്രതിരോധം വിപുലമാകുന്നു
കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾക്കുള്ള മാർഗനിർദ്ദേശം പഞ്ചായത്ത് ഡയറക്ടർ പുറത്തിറക്കി. പഞ്ചായത്ത്, വാർഡ് തല കമ്മിറ്റികൾ അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്നും വീഴ്ചവരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു.
വൃദ്ധർ, സാന്ത്വന ചികിത്സയിൽ ഉൾപ്പെട്ടിട്ടുള്ളവർ, ജീവിതശൈലീ രോഗികൾ, ഭിന്നശേഷിക്കാർ, തീരദേശവാസികൾ, ചേരികളിലുള്ളവർ, കെയർ ഹോം അന്തേവാസികൾ, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നിവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് വാർഡ് തല കമ്മിറ്റികളെ ചുമത്തപ്പെടുത്താനും ബോധവത്‌കരണ - പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ
1. രോഗലക്ഷണമുള്ളവരെയും രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളെയും ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാക്കണം
2. ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടങ്ങളിൽ രോഗം സ്ഥിരീകരിച്ചാൽ രോഗിയെ സി.എഫ്.എൽ.ടി.സി യിലേക്കോ കൊവിഡ് ആശുപത്രിയിലേക്കോ മാറ്റണം
3. സെക്ടറൽ മജിസ്‌ട്രേറ്റ്, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ പങ്കാളിത്തത്തോടെ ബോധവത്‌കരണം
4. അതിഥി തൊഴിലാളികളെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാക്കണം. രോഗം സ്ഥിരീകരിച്ചാൽ അവിടം ക്ലസ്റ്ററുകളാക്കി നിരീക്ഷണം ശക്തമാക്കണം
5. പഞ്ചായത്ത് തല റാപ്പിഡ് റെസ്പോൺസ് ടീം ശക്തിപ്പെടുത്തണം
6. രോഗികളുടെ എണ്ണം കൂടിയാൽ അവിടം മൈക്രോ, കണ്ടെയ്‌ൻമെന്റ് നടപടികൾ പൊലീസ് സഹായത്തോടെ സ്വീകരിക്കണം
7. സാമൂഹിക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജാഗ്രതാപോർട്ടലിൽ പഞ്ചായത്തുകൾ അപ്‌ലോഡ് ചെയ്യണം
8. രോഗവ്യാപനം കൂടുതലായി കാണുന്ന പ്രദേശങ്ങൾ ജിയോമാപ്പിംഗ്
9. മാളുകൾ, തീയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, ചന്തകൾ എന്നിവിടങ്ങളിൽ ബ്രേക്ക് ദി ചെയിൻ പ്രോട്ടോക്കോൾ പാലിക്കണം
10. വിവാഹം, മരണം, മറ്റ് ചടങ്ങുകളിൽ അനുവദനീയമായ ആളുകളേ ഉള്ളൂവെന്ന് ഉറപ്പാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |