അഞ്ചൽ: വീട്ടമ്മയിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്ന മൂന്ന് പേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഗസ്ത്യക്കോട് അമ്പലംമുക്ക് സ്വദേശി കമല പ്രഭാകരന്റെ ഫോണും പണവുമാണ് നഷ്ടപ്പെട്ടത്. പടിഞ്ഞാറ്റിൻകര അനിൽ ഭവനിൽ അനിൽ കുമാർ (36), ആയൂർ ചെറുവക്കൽ കിഴക്കടത്ത് വീട്ടിൽ ശ്രീഹരി (32) ആയുർ അകമൺ ആട്ടറ പുത്തൻവീട്ടിൽ മഹേശ് (35) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. മൂവർ സംഘം ഓട്ടോയിലെത്തി വീട്ടമ്മയുടെ മകന്റെ സുഹൃത്തുക്കളാണെന്നും അത്യാവശ്യമായി ആയിരം രൂപ ആവശ്യമുണ്ടെന്നും എ.ടി.എം പ്രവർത്തനമില്ലാത്തത് കാരണം പണമെടുക്കാൻ കഴിയുന്നില്ലെന്നും അറിയിച്ചു. സംശയം തോന്നാത്തതിനാൽ കമല കയ്യിലിരുന്ന മൊബൈൽ ഫോൺ താഴെ വച്ച ശേഷം അകത്തേക്ക് പോയി പണവുമായെത്തി പണം നൽകി. ഈ സമയം കമലയറിയാതെ മൊബൈൽ ഫോണും കൈക്കലാക്കിയ ശേഷമാണ് ഇവർ കടന്നുകളഞ്ഞത്. മൊബൈൽ ഫോൺ നഷ്ടപ്പെട്ട വിവരം മനസിലാക്കിയ കമല ഉടൻ തന്നെ അഞ്ചൽ പൊലീസിന് പരാതി നൽകി. പൊലീസ് പരിസരത്തെ സി. സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോറിക്ഷയുടെ നമ്പർ കണ്ടെത്തി നടത്തിയ തെരച്ചിലിൽ പനച്ചവിളയിൽ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |