തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ കുടുംബാംഗങ്ങളെ കർശനമായി ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പഞ്ചായത്ത് ഡയറക്ടർ. ജനങ്ങൾ തിങ്ങിപാർക്കുന്നയിടങ്ങളിൽ കൊവിഡ് രോഗിയെ ആശുപത്രിയിലോ സി.എഫ്.എൽ.ടി.സിയിലോ പ്രവേശിപ്പിക്കണം. പഞ്ചായത്ത്, വാർഡുതല കമ്മിറ്റികൾ അടിയന്തരമായി പുനസംഘടിപ്പിക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ കർശനനടപടിയുണ്ടാകുമെന്നും പഞ്ചായത്ത് ഡയറക്ടർ മുന്നറിയിപ്പ് നൽകി.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് ഡയറക്ടർ പുതിയ മാർഗ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. പഞ്ചായത്ത്, വാർഡുതല കമ്മിറ്റികൾക്കാണ് നിയന്ത്രണങ്ങളും നടപടികളും നടപ്പാക്കുന്നതിനുള്ള ചുമതല. അതിനാൽ അടിയന്തരമായി ഈ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്ത് സെക്രട്ടറിമാർക്കാണ്. ഒരു പ്രദേശത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണെങ്കിൽ കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് നടപടികൾ സ്വീകരിക്കണം. രോഗവ്യാപനം കൂടുതലള്ള പ്രദേശങ്ങളിൽ ജിയോമാപ്പിംഗ് നടത്തണം.
വിവാഹത്തിലും മരണാനന്തരചടങ്ങുകളിലും മറ്റൊത്തുചേരലുകളിലും അനുവദനീയമായ എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കുന്നുള്ളുവെന്ന് ഉറപ്പാക്കണം. മാളുകൾ, സിനിമ തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, ചന്തകൾ എന്നിവിടങ്ങളിൽ ബ്രേക്ക് ദി ചെയിൻ പ്രോട്ടോക്കോൾ ഉറപ്പാക്കുക. വയോജനങ്ങൾ, ജീവിതശൈലീ രോഗങ്ങളുള്ളവർ, ഭിന്നശേഷിക്കാർ, സാന്ത്വന ചികിത്സയിലുള്ളവർ, തീരദേശവാസികൾ, ചേരിപ്രദേശങ്ങളിൽ കഴിയുന്നവർ, കെയർ ഹോമിലെ അന്തേവാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നീ വിഭാഗങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ മുൻഗണന. ഇവർക്കു കൊവിഡ് ടെസ്റ്റ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
അതിഥി തൊഴിലാളികളെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാക്കാൻ പഞ്ചായത്ത്, വാർഡ്തല കമ്മിറ്റികൾ നടപടി സ്വീകരിക്കണം. ലേബർ ക്യാമ്പുകളിൽ രോഗം സ്ഥിരീകരിച്ചാൽ അവിടം ക്ലസ്റ്ററുകളായി തിരിച്ച് കർശന നിരീക്ഷണവും ബോധവത്ക്കരണവും നടത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശേഖരിച്ച് കൊവിഡ് ജാഗ്രതാ പോർട്ടലിൽ പഞ്ചായത്തുകൾ അപ്‌ലോഡ് ചെയ്യണം. ഇതിന്റെ ആധികാരികത പഞ്ചായത്തു സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും പുതിയ മാർഗ നിർദ്ദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |