പാലക്കാട്: കൊവിഡ് രണ്ടാംതരംഗം പിടിമുറുക്കിയതോടെ ഹോട്ടലുകളും റസ്റ്റോറന്റുകളും വീണ്ടും പ്രതിസന്ധിയിൽ. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം വന്നതോടെ പല ചെറുകിട ഹോട്ടലുകളും അടച്ചിടേണ്ട അവസ്ഥയിലാണ്. ഹോം ഡെലിവറി സംവിധാനമുള്ള ഹോട്ടലുകളിലാണ് പകുതിയെങ്കിലും കച്ചവടം ഉള്ളത്. ഹോം ഡെലിവറി സംവിധാനമില്ലാത്ത ചായക്കടകളും ചെറുകിട സ്റ്റോറുകളും കടുത്ത പ്രതിസന്ധിയിലാണ്. പലരും സർക്കാർ അനുവദിച്ച സമയത്ത് പോലും കടകൾ തുറക്കുന്നില്ല. കച്ചവടം തീരെ ഇല്ലാത്തതിനാൽ കടകൾ തുറക്കുന്നത് നഷ്ടം ആണെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞു.
ജില്ലയിൽ 2500ൽ അധികം റസ്റ്റോറന്റുകളും ഹോട്ടലുകളുമാണ് ഉള്ളത്. ഇതിൽ 85 ശതമാനവും ചെറുകിട കച്ചവടക്കാർ ആണ്. പാലക്കാട് നഗരം, ഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തൂർ, വടക്കഞ്ചേരി എന്നീ നഗരങ്ങളിലാണ് ഹോം ഡെലിവറി കുറച്ചെങ്കിലും സാധ്യതയുള്ളത്. മറ്റിടങ്ങളിൽ ഹോട്ടലുകൾക്ക് ഹോം ഡെലിവറി സാധ്യത തീരെയില്ല. കൊവിഡിന്റെ ആദ്യഘട്ടത്തിൽ പല ഹോട്ടലുകളും ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. തീവ്രത കുറഞ്ഞതോടെ പല ഹോട്ടലുകളും കരകയറി വരികയായിരുന്നു. കൂടാതെ തീവ്രത കുറഞ്ഞതോടെ പാലക്കാട് നഗരത്തിൽ തന്നെ പുതുതായി പല റസ്റ്റോറന്റുകളും തുടങ്ങുകയും ചെയ്തു. ഇവരെല്ലാം പുതിയ സാഹചര്യത്തിൽ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. കൊവിഡ് ഇനിയും രൂക്ഷമായാൽ ചരക്ക് ഗതാഗതത്തെയും ബാധിക്കും. ഇത് വിലക്കയറ്റത്തിന് ഇടയാക്കുകയും ഹോട്ടലുകൾ പൂട്ടേണ്ട അവസ്ഥവരും.
ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പത്തു ശതമാനത്തിന് മാത്രമാണ് ഹോം ഡെലിവറി സംവിധാനം ഉള്ളത്. ഹോം ഡെലിവറിയിലും സാമൂഹ്യസുരക്ഷ പാലിക്കാൻ റസ്റ്റോറന്റുകൾ ശ്രമിക്കുന്നുണ്ട്. ജീവനക്കാർക്ക് മാസ്‌കും ഗ്ലൗസും നൽകുന്നുണ്ട്. ഭക്ഷണം നൽകുമ്പോഴും സാമൂഹിക അകലം പാലിക്കുന്നുണ്ട്. നിലവിൽ പണം നേരിട്ട് വാങ്ങുന്നത് ഒഴിവാക്കാനായി ഓൺലൈൻ ഇടപാട് പ്രോത്സാഹിപ്പിക്കുകയാണ് ഹോട്ടലുടമകൾ ചെയ്യുന്നത്.
-എൻ.എം.ആർ റസാഖ്, ജില്ലാ പ്രസിഡന്റ്, കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |