കാസർകോട്: അദ്ധ്യാപകനായ ചെറുവത്തൂർ വെങ്ങാട്ടെ ടി.വി ബിജു മോഹന്റെ വീടായ 'ഹരിശ്രീ' യിലെത്തിയാൽ ആരും അമ്പരക്കും. ഒരു മുറിയിൽ പാഴ്വസ്തുക്കളിൽ പിറവിയെടുത്ത കലാസൃഷ്ടികൾ. മറ്റൊരു മുറിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സയൻസ് മ്യൂസിയം. കടലാസു കൊണ്ട് തീർത്ത നിലവിളക്ക് മുതൽ റോക്കറ്റ് വരെ വീട്ടിനുള്ളിൽ കാണാം.
കണ്ണൂർ പഴയങ്ങാടി നെരുവമ്പ്രം യു.പി സ്കൂളിലെ സയൻസ് അദ്ധ്യാപകനായ ബിജു മോഹൻ ചെറുപ്പം മുതൽ തന്നെ കരകൗശല നിർമ്മാണത്തിൽ തല്പരനായിരുന്നു. ടി.ടി.സി പഠന കാലത്താ അദ്ധ്യാപക വിദ്യാർത്ഥികൾക്ക് ആവശ്യമായ ടീച്ചിംഗ് ഉപകരണങ്ങൾ നിർമ്മിച്ചായിരുന്നു തുടക്കം. 16 വർഷമായി സയൻസ് അദ്ധ്യാപകനായി ജോലി ചെയ്യുന്ന ഇദ്ദേഹം ജില്ലാതല ട്രെയിനിയായും പോകാറുണ്ട്. പരിശീലന ക്ലാസ് എടുക്കാൻ പോകുമ്പോഴും സ്കൂളിൽ ക്ലാസ് എടുക്കുമ്പോഴും വീട്ടിലെ 'സ്വന്തം ലാബിൽ' തയാറാക്കിയ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.
വിവാഹത്തിനു ശേഷം ഭാര്യ സിജിയും ഇപ്പോൾ പത്താം ക്ലാസ് പരീക്ഷ എഴുതിയ മകൻ ജഗ്മോഹനും ബിജുവിനൊപ്പം കൂടിയതോടെ ഇപ്പോൾ മൂവരും ചേർന്നാണ് നിർമ്മാണപ്രവർത്തനങ്ങൾ. കടലാസുകൾ, വൈക്കോൽ, കുപ്പികൾ, ഐസ്ക്രീം ബോളുകൾ, കക്കയുടെ തോടുകൾ, പരുത്തി, ചകിരി, കളിമണ്ണ് തുടങ്ങി ഇവരുടെ കൈകളിൽ കിട്ടുന്ന എന്തും മനോഹരമായ കലാരൂപമായി മാറും.
'ഹരിശ്രീ'യുടെ ഉള്ളിൽ കടന്നാൽ ആദ്യം കാണുന്നത് ഇവരുടെ കരവിരുതിൽ നിറഞ്ഞ പൂജാമുറിയാണ്. പേപ്പർ നിലവിളക്ക്, കടലാസ്സ് ഭരണി, കടലാസ്സ് ഉരുളി, അലങ്കാര പൂക്കൾ തുടങ്ങിയവ കാണാം. ആയിരത്തോളം കലാസൃഷ്ടികളാണ് ബിജുമോഹന്റെ വീടിനുള്ളിലുള്ളത്.
ഭാര്യ സിജി ചായ, കോഫി എന്നിവ ഉപയോഗിച്ച് തീർത്ത ചുമർ ചിത്രങ്ങൾ വീടിന്റെ മോടികൂട്ടുന്നു. നൂലുകൾ കൊണ്ട് സിജി ഉണ്ടാക്കിയ ശില്പങ്ങളും ചിത്രങ്ങളും വിരികളും ആരെയും അത്ഭുതപ്പെടുത്തും. ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തിട്ടുള്ള മകന്റെ പഠനത്തിനാണ് ആദ്യം മാഷ് ലാബ് തുടങ്ങിയതെങ്കിലും ഇപ്പോൾ അത് സാമാന്യം നല്ല സയൻസ് മ്യൂസിയം ആയി മാറിയിരിക്കുന്നു. തൊട്ടടുത്ത സ്കൂളിലെ കുട്ടികൾ പോലും സംശയ നിവാരണത്തിന് ഈ വീട്ടിലെ ലാബിലെത്തുകയാണ്. 5,6,7 ക്ലാസുകളിൽ ശാസ്ത്രപഠനം നടത്തുന്ന കുട്ടികൾക്ക് കണ്ടും കേട്ടും തൊട്ടും അറിയാനുള്ള ഉപകരണങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ടെന്ന് ബിജു മോഹൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |