കോഴിക്കോട്: കടൽ കാറ്റിനൊപ്പം സവാരിക്കായി സൗത്ത് ബീച്ചിലെത്തുന്നവർക്ക് ഇനി ഓപ്പൺ ജിം സൗകര്യവും. സൗത്ത് ബീച്ച് പള്ളിക്കണ്ടിയിലെ സൈക്കിൾ ട്രാക്കിന് സമീപത്താണ് ജിം ഒരുങ്ങുന്നത്. 700 മീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ജിമ്മിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. രാവിലെയും വൈകീട്ടുമായി ചെറു സവാരിക്കായി ബീച്ചിലെത്തുന്നവർക്ക് ജിം ഏറെ പ്രയോജനപ്പെടും. പുഷ് അപ് ബെഞ്ചും ഹിപ് ഷെയ്പ്പറും ഉൾപ്പെടെ മുപ്പതോളം ഉപകരണങ്ങളാണ് ജിമ്മിൽ സജ്ജമാകുന്നത്. ഇൻസ്ട്രക്ടറുടെ സഹായമില്ലാതെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇവയുടെ ക്രമീകരണം. സമീപത്തായി ഓപ്പൺ സ്റ്റേജ്, മാലിന്യ സംസ്കരണ സംവിധാനം എന്നിവയും ഒരുങ്ങുന്നുണ്ട്. എം.കെ മുനീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 91 ലക്ഷം രൂപ ചെലവിട്ടാണ് ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പ്രവൃത്തി പുരോഗമിക്കുന്നത്.
പൊതു റോഡിനോട് ചേർന്ന് നിർമ്മിച്ച സംസ്ഥാനത്തെ ആദ്യ സൈക്കിൾ ട്രാക്കാണ് സൗത്ത് ബീച്ചിലുളളത്. ഓപ്പൺ ജിം കൂടി യാഥാർത്ഥ്യമാകുന്നതോടെ സൗത്ത് ബീച്ച് കൂടുതൽ ആകർഷണീയമാകും.
കൊവിഡ് കാരണം നീണ്ടുപോയെങ്കിലും മേയ് ആദ്യവാരത്തിൽ തന്നെ ജിമ്മിന്റെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ
ഷാജു, അസിസ്റ്റന്റ് എൻജിനിയർ
ഹാർബർ എൻജിനിയറിംഗ് വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |