കോഴിക്കോട്: എട്ടും എച്ചും എഴുതിക്കാനിരുന്നവർക്ക് കൊവിഡിന്റെ രണ്ടാം തരംഗത്തിൽ കിട്ടിയത് എട്ടിന്റെ പണി. ലോക്ക് ഡൗണിന് ശേഷം ഡ്രൈവിംഗ് സ്കൂളുകൾ ക്ലച്ച് പിടിച്ച് വരുന്നതിനിടെയാണ് പരിശീലനത്തിനും ടെസ്റ്റിനും ഭാഗിക നിയന്ത്രണമേർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കിയത്.
ജില്ലയിൽ ആർ.ടി ഓഫീസുകൾ, സബ് ആർ.ടി ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ, ഫിറ്റ്‌നസ്, രജിസ്‌ട്രേഷൻ പുതുക്കൽ തുടങ്ങിയ വാഹന പരിശോധനകൾ 15 ദിവസത്തേക്കാണ് നിറുത്തിവെച്ചിരിക്കുന്നത്. സാമൂഹിക അകലവും ആരോഗ്യ ജാഗ്രതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഓൺലൈൻ വഴി മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവർക്ക് പിന്നീട് അവസരം നൽകും. ഓൺലൈൻ സേവനങ്ങൾ മാത്രമാണ് ഇക്കാലയളവിൽ പരിഗണിക്കുക. അത്തരം അപേക്ഷകളുടെ പകർപ്പ് മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ നൽകാം. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. നിയന്ത്രണ കാലയളവിൽ ഫോൺ സേവനങ്ങൾക്കായി ഓഫീസിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആർ.ടി ഓഫീസുകളിൽ നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചകൾ ഉൾപ്പെടെ കൗണ്ടർ സേവനങ്ങളും അന്വേഷണങ്ങളു 15 ദിവസത്തേക്ക് നിറുത്തിവെച്ചു.
കൊവിഡ് രണ്ടാം തരംഗം വലിയ തിരിച്ചടിയാണ് ജില്ലയിലെ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് നൽകിയിരിക്കുന്നത്. നിലവിൽ കർശന നിബന്ധനകളോടെ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകൾക്ക് പരിശീലനത്തിൽ മാത്രമാണ് ഇളവുളളത് . കഴിഞ്ഞ വർഷം തുടക്കത്തിൽ ഒന്നര ആഴ്ചത്തേയ്ക്കായിരുന്നു നിയന്ത്രണമെങ്കിൽ ഡ്രൈവിംഗ് സ്‌കൂളുകൾ സാധാരണനിലയിലാകാൻ ആറു മാസത്തോളമെടുത്തു. അതുവരെ വണ്ടിയുടെ സി.സി, നികുതി, ഓഫീസ് കെട്ടിട വാടക, ജീവനക്കാരുടെ ശമ്പളം എന്നിവയെല്ലാം ഉടമകൾ കൈയിൽ നിന്ന് മുടക്കുകയായിരുന്നു. അവധിക്കാലത്ത് ഡ്രൈവിംഗ് പഠിക്കാൻ എത്തുന്നവരുടെ തിരക്ക് കൂടി വരുന്ന ഘട്ടത്തിലാണ് ഇരുട്ടടിയായ പുതിയ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |