ആലപ്പുഴ: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയെക്കൂടി ഐ.സി.യു സൗകര്യത്തോടെയുള്ള കൊവിഡ് ആശുപത്രിയാക്കി മാറ്റും. കളക്ടർ എ. അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ല ദുരന്തനിവാരണ അതോറിട്ടി യോഗത്തിലാണ് തീരുമാനം.
ആശുപത്രിയിൽ ഹൈ ഫ്ളോ ഓക്സിജൻ സംവിധാനത്തോടു കൂടി 75 കിടക്കകൾ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജമാക്കും. വിവിധ വാർഡുകളിൽ അവശേഷിക്കുന്ന കിടക്കകളിലും ഹൈ ഫ്ളോ ഓക്സിജൻ സംവിധാനം സജ്ജമാക്കാനും ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർക്ക് യോഗം നിർദ്ദേശം നൽകി. ജനറൽ ആശുപത്രിയിൽ 200 കിടക്കകളുള്ള ചികിത്സാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ആവശ്യമായ ഒ.പികൾ നിലനിറുത്തി ജനറൽ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ ഹരിപ്പാട് താലൂക്ക് ആശുപത്രി, ആലപ്പുഴ മെഡി. ആശുപത്രി എന്നിവയാണ് ജില്ലയിൽ കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ചികിത്സ നൽകാനായി ആലപ്പുഴ മെഡി. ആശുപത്രിയിൽ 50 കിടക്കകൾ കൂടി ഉടൻ സജ്ജീകരിക്കും.
ചേർത്തല താലൂക്ക് ആശുപത്രിയെ സി.എഫ്.എൽ.ടി.സി ആക്കി മാറ്റും. അടിയന്തരമായി പ്രവർത്തനം ആരംഭിക്കാൻ ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. 60നുമേൽ പ്രായമുള്ളവർക്ക് വാക്സിൻ രജിസ്ട്രേഷൻ നടത്താനായി പഞ്ചായത്തുകളിലും നഗരസഭകളിലും ഹെൽപ് ഡെസ്‌ക് തുടങ്ങാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി. കൊവിഡ് ആശുപത്രികളിൽ കഴിയുന്ന ഗുരുതരമല്ലാത്ത രോഗികളെ (എ കാറ്റഗറി) സി.എഫ്.എൽ.ടി.സികളിലേക്ക് മാറ്റും. കൊവിഡ് ആശുപത്രികളിൽ ബി കാറ്റഗറി രോഗികൾക്കു മാത്രമായി പ്രവേശനം നിജപ്പെടുത്തും. ശരാശരിയിൽ താഴെ പരിശോധനകൾ നടക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും.
നിയന്ത്രണങ്ങൾ
ജില്ലയിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ നിറുത്തിവയ്ക്കാൻ ആർ.ടി.ഒ.യ്ക്ക് നിർദ്ദേശം നൽകി. കൊവിഡ് പരിശോധന നടത്തിയവർ ഫലം അറിയുന്നതുവരെ ക്വാറന്റൈനിൽ കഴിയണം. നിരീക്ഷണത്തിൽ കഴിയുന്നവരുടെ ക്വാറന്റൈൻ ഉറപ്പാക്കാനായി വിവരങ്ങൾ ജില്ല പൊലീസ് മേധാവി, സബ് കളക്ടർ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ എന്നിവർക്ക് നൽകാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |