തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ മൂല്യനിർണയ ക്യാമ്പുകളുടെ എണ്ണം കൂട്ടണമെന്ന് അദ്ധ്യാപകർ. ഓരോ കേന്ദ്രത്തിലും മൂല്യനിർണയം നടത്തുന്ന അദ്ധ്യാപകരുടെ എണ്ണം കുറച്ച് ക്യാമ്പുകളുടെ എണ്ണം കൂട്ടിയാൽ രോഗവ്യാപന സാദ്ധ്യത കുറയ്ക്കാനാവും.
മേയ് 14 മുതൽ 29 വരെ സംസ്ഥാനത്തെ 69 കേന്ദ്രങ്ങളിലായാണ് എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയം നടക്കുക. മേയ് ആദ്യ വാരം പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയം ആരംഭിക്കും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ, ജോലി ചെയ്യുന്ന ജില്ലയിലെ മൂല്യനിർണയ ക്യാമ്പുകളിലേക്ക് തന്നെ അപേക്ഷിക്കണമെന്ന നിർദേശം മറ്റ് ജില്ലകളിൽ താമസിക്കുന്ന അദ്ധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് . വടക്കൻ ജില്ലകളിൽ ജോലി ചെയ്യുന്ന തെക്കൻ ജില്ലക്കാരായ അദ്ധ്യാപകർക്കും, തിരിച്ചുള്ളവർക്കും ദിവസവും യാത്ര ചെയ്ത് ക്യാമ്പുകളിലെത്തുക സാധ്യമല്ല. കൊവിഡ് സാഹചര്യത്തിൽ ക്യാമ്പിനടുത്തുള്ള സ്ഥലങ്ങളിൽ താമസ സൗകര്യത്തിനും തടസമുണ്ട്. അദ്ധ്യാപകർക്ക് സൗകര്യപ്രദമായ ജില്ലയിലെ ക്യാമ്പുകൾ തിരഞ്ഞെടുക്കാൻ അവസരം നൽകണമെന്നാണ് ആവശ്യം.
മൂല്യനിർണയത്തിന് അപേക്ഷ സമർപ്പിച്ച അദ്ധ്യാപകരുടെ എണ്ണത്തിലും ഇത്തവണ കുറവ് വന്നു. ഈ മാസം 16 മുതൽ 21 വരെയായിരുന്നു സ്കൂൾ മേലധികാരിക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം. അപേക്ഷകരുടെ എണ്ണം കുറഞ്ഞതിനാൽ തീയതി ഇന്ന് വരെ നീട്ടി. സ്കൂളിലെ യോഗ്യരായ മുഴുവൻ അദ്ധ്യാപകരും മൂല്യനിർണയത്തിന് അപേക്ഷിച്ചെന്ന് ഉറപ്പുവരുത്താൻ പ്രധാനാദ്ധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 28നാണ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കേണ്ടത്. ഈ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യത്തിൽ റിപ്പോർട്ട് തേടിയ മനുഷ്യാവകാശ കമ്മീഷന് ഇന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം നൽകും.
'മൂല്യനിർണയ ക്യാമ്പുകളുടെ എണ്ണം കൂട്ടുകയും സൗകര്യപ്രദമായ കേന്ദ്രം തിരഞ്ഞെടുക്കാൻ അവസരം നൽകുകയും വേണം. എല്ലാ വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളിലും ക്യാമ്പുകൾ ആരംഭിക്കണം'.
- എം. സലാഹുദ്ദീൻ
കെ.പി.എസ്.ടി.എ
സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |